പത്തനംതിട്ട : കൊവിഡിനെ തുടർന്ന് നിറുത്തിവച്ച പത്തനംതിട്ട - ചെങ്ങന്നൂർ റൂട്ടിൽ ചെയിൻ സർവീസ് 30 മുതൽ. 15 മിനിട്ട് ഇടവിട്ട് ബസുകൾ സർവീസ് നടത്തും. ആറൻമുള, കോഴഞ്ചേരി വഴിയാകും സർവീസ്. പത്തനംതിട്ടയിൽ നിന്ന് ആദ്യ സർവീസ് രാവിലെ ആറിന് പുറപ്പെടും. ചെങ്ങന്നൂരിന് അഞ്ച് ബസുകളാണ് പത്തനംതിട്ടയിൽ നിന്ന് സർവീസ് നടത്തുന്നത്. ഇതേ സമയങ്ങളിൽ തന്നെ ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലേക്കും അഞ്ച് ബസുകൾ സർവീസുകൾ നടത്തും.
കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ മറ്റ് സർവീസുകൾ അടുത്തമാസം ആദ്യം തുടങ്ങാൻ നടപടികളായിട്ടുണ്ട്. തിരുനെല്ലി, വഴിക്കടവ് സർവീസുകൾക്കാണ് ആദ്യ പരിഗണന.
ബസുകൾ ഹോട്ടലുകളാക്കാം
ഉപയോഗശൂന്യമായ കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി കച്ചവട ഭക്ഷണശാലകളാക്കി മാറ്റുന്ന ഷോപ്പ് ഓൺ വീൽ പദ്ധതി ഉടൻ പത്തനംതിട്ട ഡിപ്പോയിൽ ഒരുക്കും. കച്ചവടം ചെയ്യാൻ താൽപ്പര്യമുള്ളവർ ഒന്നേകാൽ ലക്ഷം രൂപ ഡിപ്പോസിറ്റ് തുകയായും 20,000 രൂപ വാടകയും നൽകണം. കച്ചവട ആവശ്യത്തിനായി ബസുകൾ രൂപമാറ്റം വരുത്താൻ അനുവദിക്കും. പത്തനംതിട്ട ഡിപ്പോയിൽ ആദ്യഘട്ടത്തിൽ ഇത്തരത്തിൽ മൂന്നു ബസുകൾ സജ്ജമായിട്ടുണ്ട്.
ടൂറിസം സർവീസുകൾ
വിനോദസഞ്ചാരികളെ ആകർഷിക്കാനായി പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമൺ സർവീസ് അടുത്ത മാസം ആദ്യം ആരംഭിക്കും. വിനോദസഞ്ചാരികൾക്ക് താൽപ്പര്യമേറുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുളളതെന്ന് ഡി.ടി.ഒ തോമസ് മാത്യൂ പറഞ്ഞു. ഭക്ഷണം, താമസം ഉൾപ്പെടെയുള്ള 2200 രൂപയുടെ പാക്കേജാണ് തയ്യാറാക്കിയിട്ടുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |