പത്തനംതിട്ട : നഗരത്തിന്റെ മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ഒരു പതിറ്റാണ്ടിലേറെയായി മാസ്റ്റർപ്ലാനിന്റെ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നു. മാസ്റ്റർപ്ലാനിന് അന്തിമരൂപം നല്കാൻ നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനായ 17 അംഗ സ്പെഷ്യൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഫെബ്രുവരി മാസം ചേർന്ന കൗൺസിൽ യോഗം നിലവിലുള്ള അഞ്ച് നഗരാസൂത്രണ പദ്ധതികളെ മാസ്റ്റർപ്ലാനിൽ ലയിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സ്‌കീം ഏരിയകളിലുള്ള വിവിധ റോഡുകൾക്ക് 7 മീറ്റർ മുതൽ 21മീറ്റർ വരെ വീതി ഉണ്ടാകണമെന്ന സ്പെഷ്യൽ കമ്മിറ്റിയുടെ ശുപാർശ കൗൺസിൽ അംഗീകരിച്ചു. മാസ്റ്റർപ്ലാൻ നിലവിൽ വരുന്നതോടെ ഭൂ വിനിയോഗത്തിൽ സമഗ്രമായ മാറ്റമുണ്ടാവും. ടൂറിസം സാദ്ധ്യത കണക്കിലെടുത്ത് റിംഗ് റോഡിനെയും സ്പെഷ്യൽ പ്രൊജക്റ്റ് ആയി പരിഗണിക്കും. വികസന - സാമൂഹിക - പശ്ചാത്തല മേഖലകളിൽ വിപുലമായ പഠനമാണ് ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നത്. മാസ്റ്റർപ്ലാൻ പൂർത്തിയാക്കാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും. ഇതിനായി പൊതു സെമിനാറുകൾ ജൂൺ മാസം നടത്തുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു. ജില്ലാ ടൗൺ പ്ലാനർ അരുൺ.ജി, അസി.ടൗൺ പ്ലാനർ വിനീത് എന്നിവർ പഠന റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |