അടൂർ : നെല്ലിമരത്തറയും മുളങ്കൂട്ടങ്ങളും പുല്ലാഞ്ഞി പന്തലും പാറക്കൂട്ടങ്ങളും... പുരാണങ്ങളിൽ കേട്ടുമറന്ന ആശ്രമാന്തരീക്ഷം ഇവിടെ നേരിട്ടറിയാം. ഇത് ചായലോട് ആശ്രമം. പ്രകൃതിയെ പ്രണയിക്കുന്നവർക്ക് ഇവിടേക്ക് കടന്നുവരാം, പ്രകൃതിയിലലിയാം. ഓർത്തഡോക്സ് സഭയുടെ അടൂർ - കടമ്പനാട് ഭദ്രാസനാധിപന്റെ വിശ്രമകേന്ദ്രമാണിവിടം. 2010ൽ ഡോ.സഖറിയാസ് മാർ അപ്രേം ഭദ്രാസനാധിപനായി ചുമതല ഏറ്റതോടെയാണ് ഇവിടെയുള്ള സ്വാഭാവിക പ്രകൃതിക്ക് കോട്ടംതട്ടാതെ കൂടുതൽ മരങ്ങളും ഔഷധച്ചെടികളും നട്ടുപിടിപ്പിച്ച് ആശ്രമം കൂടുതൽ മനോഹരമാക്കിയത്. സുന്ദരമായ കവാടം കടന്നെത്തുമ്പോൾ പാറക്കല്ലുകൾ പാകിയ നടപ്പാതയും ചുറ്റും തണൽ വിരിച്ചുനിൽക്കുന്ന മുളങ്കൂട്ടങ്ങളും കാണാം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പാറക്കെട്ടുകൾക്ക് മീതേ അലക്ഷ്യമായി കാടുകയറിക്കിടന്ന പുല്ലാഞ്ഞിപ്പന്തൽ കെട്ടി പടർത്തിയിരിക്കുന്നു. പാറക്കെട്ടുകളിൽ ഇരിക്കാം, ഇവിടെ തണലും തണുപ്പും പകർന്നുനൽകുന്നത് വേറിട്ട അനുഭവംതന്നെയാണ്. ഇവിടെ സ്ഥാപിച്ച കുരിശടിയിൽ പ്രാർത്ഥന നടത്താറുണ്ട്. ഇതിനു സമീപത്തായി മാവും പ്ലാവും അത്തിയും കുന്തിരിക്കവും ഊദും അങ്ങനെ പലവിധ മരങ്ങൾ നട്ടുസംരക്ഷിച്ചിരിക്കുന്നു. മന്ദാരവും തെറ്റിയും കണിക്കൊന്നയും തുളസിയുമെല്ലാം സുഗന്ധം പരത്തുന്ന പൂന്തോട്ടം മറ്റൊരു പ്രത്യേകതയാണ്. താമരപ്പൂവിന്റെ മുകളിൽ ചമ്രം പടിഞ്ഞിരിക്കുന്ന യോഗിഭാവത്തിലുള്ള ക്രിസ്തുവിന്റെ പ്രതിമ പൂന്തോട്ടത്തിലെ മറ്റൊരു ആകർഷണമാണ്. മരക്കൂട്ടങ്ങൾക്ക് നടുവിൽ പൂർണമായും തടിയിൽ ചുമരുകൾ തീർത്ത് ഓട് പാകി നിർമ്മിച്ച അഷ്ടകം എന്ന വായനാമുറി മറ്റൊരു പ്രത്യേകതയാണ്. പേര് സൂചിപ്പിക്കും പോലെ എട്ട് മുഖങ്ങളാണ് ഈ കൊച്ചു മന്ദിരത്തിന്. ആശ്രമത്തിലെത്തുന്ന അതിഥികൾക്ക് താമസിക്കാനുള്ള മന്ദിരങ്ങളെല്ലാം മരക്കൂട്ടങ്ങൾക്ക് നടുവിൽ പ്രകൃതിയോടിണങ്ങിയാണ് നിർമ്മിച്ചിട്ടുള്ളത്. ചിത്രശലഭങ്ങളും മയിലും തത്തയും പ്രാവും കുരുവിയുമെല്ലാം പാറിപ്പറക്കുന്ന ഇൗ ഭൂമിക മനുഷ്യൻ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്നതിന്റെ ഉത്തമ മാതൃകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |