അടൂർ : അടൂർ നരേന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായത് മികച്ച നടനെയും പൊതുപ്രവർത്തകനെയുമാണ്. 'ഹസിൻവാദിയോം മേം' എന്ന ഹിന്ദി സിനിമ ഉൾപ്പെടെ നാൽപ്പത്തിയഞ്ചോളം സിനിമകളിൽ വേഷമിട്ട കലാകാരനായിരുന്നു പിന്നീട് സിനിമാജീവിതം മതിയാക്കി പൊതുപ്രവർത്തകനായി മാറിയത്. സൈന്യത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിശാഖപട്ടണത്തെ ഒരു പ്രമുഖ കമ്പിനിയുടെ മാനേജരായി. സിനിമാ നടനാകണം എന്ന മോഹവുമായി പ്രശസ്ത നടൻ മധുവിന്റെ മേൽവിലാസത്തിൽ ഒരു കത്ത് അയച്ചു. എന്നിട്ട് അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു. അന്ന് മലയാള സിനിമയുടെ തലസ്ഥാനം മദിരാശിയായിരുന്നു. മധു എന്ന അതികായനായ നടന്റെ തണലും ആത്മവിശ്വാസവും കൈമുതലാക്കി ആദ്യമായി 1972ൽ 'ആറടി മണ്ണിന്റെ ജന്മി' എന്ന സിനിമയിൽ ആദ്യമായി നരേന്ദ്രൻ വേഷമിട്ടു. ക്രോസ് ബെൽറ്റ് എന്ന സിനിമയിലും ഒരേസമയം അഭിനയിച്ചതോടെ അഭ്രപാളികളിൽ അടൂർ ഭാസിക്കും അടൂർ ഭവാനിക്കും അടൂർ പങ്കജത്തിനുമൊപ്പം അടൂർ നരേന്ദ്രൻ എന്ന നടനും പിറവികൊണ്ടു.കെ.എസ്.സേതുമാധവൻ, പി.ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ക്രോസ് ബെൽറ്റ് മണി, കെ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങി പ്രമുഖരായ നിരവധി സംവിധായകരുടെ സിംഹാസനം, നാലുമണിപ്പൂക്കൾ, നീലകണ്ണുകൾ, മാന്യശ്രീ വിശ്വാമിത്രൻ,ദേവി, ക്രൈംബ്രാഞ്ച്, ജീവിതം ഒരുഗാനം, കൈവിലങ്ങുകൾ, പിടികിട്ടാപുള്ളി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയിൽ സിനിമാജീവിതത്തോട് വിടപറഞ്ഞ് പൊതു പ്രവർത്തനരംഗത്തേക്ക് ചുവടുമാറി. കോൺഗ്രസ് എസിലായിരുന്നു തുടക്കം. പിന്നീട് എൻ.സി.പിയുടെ സജീവ പ്രവർത്തകനും നേതാവുമായി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, എൻ.സി.പി ദേശീയ സെക്രട്ടറി കെ.ജെ.ജോസ് മോൻ, സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോർജ്ജ്, സംസ്ഥാന സെക്രട്ടറിമാരായ അൻവർസാദത്ത്, എം. അലാവുദ്ദീൻ ,കൊല്ലം ജില്ലാപ്രസിഡന്റ് ധർമ്മരാജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |