കോന്നി : 700 കോടി രൂപ ചെലവിട്ടു നിർമ്മിച്ച കല്ലട ജലസേചന പദ്ധതിയുടെ അടിത്തറയിളകി തുടങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല.
പ്രധാന കനാലുകളും ഉപകനാലുകളും മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. കനാലിൽ കാടുകൾ വളർന്നിരിക്കുന്നു. കനാൽ തുറന്നു വിടുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുന്ന സാഹചര്യമാണ് പലയിടത്തുമുള്ളത്. കനാലുകളുടെ ശുചീകരണവും നവീകരണവും കൃത്യമായി നടക്കുന്നില്ല. കെ.ഐ.പി യുടെ ഓഫീസുകൾ കൊട്ടാരക്കര, പുനലൂർ, കലഞ്ഞൂർ എന്നിവിടങ്ങളിലുണ്ട്. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിനോട് ചേർന്ന് ഇപ്പോൾ ചെറിയ ഒരു ഓഫീസ് മാത്രമാണുള്ളത്. ഇവിടെ ജീവനക്കാർ എത്താത്തതും പരാതിക്ക് ഇടനൽകുന്നു. കലഞ്ഞൂരിലെ കെ.ഐ.പി യുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ആദ്യം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങുകയും പിന്നീട് ഇവിടെ ഐ.എച്ച്.ആർ.ഡി കോളേജ് സ്ഥാപിക്കുകയുമായിരുന്നു. പദ്ധതിയിലെ ഉപകനാലുകളുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിക്കഴിഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിക്കാത്തത് പരാതിക്ക് ഇടനൽകുന്നു.
മൂന്ന് ജില്ലകളുടെ ആശ്രയം
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുടിവെള്ളപ്രശ്ന പരിഹാരത്തിനും കാർഷിക ആവശ്യങ്ങൾക്കുമായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നായ കല്ലട പദ്ധതി നടപ്പാക്കിയത്. 1961ൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. 1986 ൽ തെന്മലയിൽ അണക്കെട്ട് പണിതു. തെന്മല പരപ്പാർ ഡാമും കനാൽ ശൃംഖലയും നിർമ്മിച്ചു വെള്ളം തുറന്നുകൊടുത്തു. കൊല്ലം,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ 57,000 ഹെക്ടർ കൃഷി ചെയ്യക എന്നതായിരുന്നു പദ്ധതിയുടെ ലക്‌ഷ്യം. പരപ്പാർ അണക്കെട്ടിൽ നിന്ന് ഒഴുകിവരുന്ന ജലം ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുകൾ വഴി തിരിച്ചു വിടുകയാണ് ചെയ്തത്. 1986 ൽ വലതുകര കനാലും 1992 ൽ ഇടതുകര കനാലും കമ്മിഷൻ ചെയ്തു.
പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കോന്നി താലൂക്കുകൾ വഴിയാണ് കല്ലട പദ്ധതിയുടെ കനാലുകളും ഉപകനാലുകളും കടന്നുപോകുന്നത്.
549 സ്കയർ കിലോമീറ്റർ സ്ഥലത്തു കൂടി പദ്ധതി കടന്നു പോകുമ്പോൾ 53,514 ഹെക്ടർ സ്ഥലത്തെ കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു.
കൊല്ലം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട കല്ലട ജലസേചന പദ്ധതി ഇന്ന് ആർക്കും പ്രയോജനമില്ലാത്ത നാശാവസ്ഥയിലാണ്.
ജയകൃഷ്‌ണൻ കലഞ്ഞൂർ
( ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |