പഴകുളം : വാടക കെട്ടിടം ഒഴിയണമെന്ന ഉടമയുടെ ആവശ്യം കുത്തിയിരുപ്പ് സമരത്തിലേക്ക് നീണ്ടതോടെ ഹോർട്ടി കോർപ്പിന്റെ ജില്ലാ മൊത്തവിതരണ കേന്ദ്രം തിങ്കളാഴ്ച മുതൽ പ്രവർത്തനം നിറുത്തുന്നു. പകരും സംവിധാനം ഒരുങ്ങുന്നയിടത്ത് പ്രവർത്തനം പുനരാരംഭിക്കും. ഹോർട്ടി കോർപ്പിന്റെ ജില്ലാ മൊത്തവിതരണകേന്ദ്രം 2006ൽ ആരംഭിച്ചത് മുതൽ പഴകുളത്താണ് പ്രവർത്തിക്കുന്നത്. 2016 വരെ പഴകുളം തീയറ്ററിന് സമീപവും അതിനു ശേഷം പാസ് ജംഗ്ഷന് പടിഞ്ഞാറ് സി.പി.എം ബ്രാഞ്ച് സെക്രട്ടറികൂടിയായ പഴകുളം ചക്കാലയിൽ ആർ.ചന്ദ്രശേഖരക്കുറുപ്പിന്റെ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. 2000 ചതു:അടി വിസ്തീർണമുള്ള കെട്ടിടത്തിന് ആദ്യം 9000 രൂപയും ഇപ്പോൾ 12,000 രൂപയുമാണ് മാസവാടക. ചന്ദ്രശേഖരക്കുറുപ്പ് വസ്തുവിൽക്കാനായി കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഈ വർഷം മാർച്ചിൽ എഗ്രിമെന്റ് പുതുക്കി നൽകിയുമില്ല. എന്നാൽ പകരം സംവിധാനമാകാത്തതിനാൽ ഹോർട്ടി കോർപ്പ് ഒഴിയാതെ മുന്നോട്ട് പോയി. ഇന്നലെ രാവിലെ കെട്ടിട ഉടമ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. തുടർന്ന് ജില്ലാമാനേജർ ഹോർട്ടികോർപ്പ് എം.ഡിയെ വിവരമറിയിച്ചു.
ഇതനുസരിച്ച് തിങ്കളാഴ്ച കെട്ടിടം ഒഴിയാനും പ്രവർത്തനം താത്കാലികമായി നിറുത്താനും തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചന്ദ്രശേഖരക്കുറുപ്പ് സമരം അവസാനിപ്പിച്ചു. സ്ഥല സൗകര്യം കിട്ടിയാൽ പ്രവർത്തനം പഴകുളത്ത് തുടരും. അല്ലെങ്കിൽ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റും.
2006ൽ എ.പി ജയൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അന്നത്തെ കൃഷിമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് മൊത്തവിതരണകേന്ദ്രം പഴകുളത്ത് പ്രവർത്തനം ആരംഭിക്കുന്നത്. നിരവധി സ്കൂളുകൾ, മാവേലിക്കര, കൊട്ടാരക്കര ജയിലുകൾ എന്നിവിടങ്ങളിലേക്കും റീട്ടെയിൽ ഷോപ്പുകളിലേക്കും പച്ചക്കറി നൽകുന്നത് ഇവിടെ നിന്നാണ്. നൂറ് കണക്കിന് കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണിത്. ഏതാനും വർഷം മുൻപ് പന്തളത്തേക്ക് മാറ്റാനുള്ള ശ്രമം നടന്നെങ്കിലും കർഷകരുടെ എതിർപ്പുമൂലം നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |