തിരുവല്ല: തുടർച്ചയായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ തിരുവല്ല പൊലീസ് നടത്തിയ പരിശോധനയിൽ പാസില്ലാതെ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന അഞ്ച് ടോറസുകൾ പിടികൂടി. അമിത വേഗത്തിന് 12 വാഹനങ്ങൾക്ക് പിഴ ചുമത്തി. ടി.കെ.റോഡിലും എം.സി.റോഡിലും ഉൾപ്പെടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ രാവിലെ മുതൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. ടിപ്പർ ലോറിയിടിച്ച് വെള്ളിയാഴ്ച രാവിലെ ടി.കെ.റോഡിലെ ഇരവിപേരൂരിൽ സ്കൂട്ടർ യാത്രിക മരിച്ചിരുന്നു. ടി.കെ.റോഡിലെ പുല്ലാട് മറ്റൊരു അപകടവും ഇന്നലെ രാവിലെയുണ്ടായി. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനാണ് മരിച്ചത്. വള്ളംകുളത്ത് സ്‌കൂട്ടർ യാത്രികൻ അപകടത്തിൽ മരിച്ചതും ഈമാസം ആദ്യമാണ്. പത്ത് ദിവസത്തിനിടെ മൂന്നുപേരാണ് അപകടങ്ങളിൽ മരിച്ചത്. അപകടമരണങ്ങൾ തുടർച്ചയായതോടെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ പൊലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. വിദ്യാലയങ്ങൾ തുറന്ന സാഹര്യത്തിൽ രാവിലെയും വൈകിട്ടും സ്‌കൂൾ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്റെ നിർദ്ദേശപ്രകാരം സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്‌ഡിൽ പങ്കെടുത്തു. ടിപ്പറുകളെ നിരീക്ഷിക്കാനും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും ഇന്നലെ മുതൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |