പള്ളിക്കൽ : ആനയടി - കൂടൽ റോഡ് ടാറിംഗ് തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിച്ചു. പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്കുവശത്ത് വിവേകാനന്ദ ജംഗ്ഷൻ മുതൽ പഴകുളം വരെയുള്ള ഭാഗം നാലുവർഷമായി റോഡ് വെട്ടിപ്പൊളിച്ച് യാത്രാ ദുരിതത്തിലായിരുന്നു. വാട്ടർ അതോറിറ്റി പണിതീർക്കാത്തതിനാലാണ് ടാറിംഗ് വൈകുന്നതെന്നായിരുന്നു റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ദുരിതത്തിന് അറുതി വരുത്തി ഒരാഴ്ച മുൻപ് ടാറിംഗ് ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിലാണ് ടാറിംഗ് തുടങ്ങിയത്. വിവേകാനന്ദ ജംഗ്ഷൻ മുതൽ കിഴക്കോട്ട് 300 മീറ്റർ ദൂരം മാത്രമാണ് ടാർ ചെയ്തത്. പിറ്റെ ദിവസം ടാർ ചെയ്യാത്തതെന്തന്ന ചോദ്യത്തിന് കിളിമാനൂരിൽ നിന്നുമാണ് ടാറിംഗ് മിശ്രിതം വരുന്നതെന്നും, ഗുണനിലവാരമില്ലാത്ത ടാറിംഗ് മിശ്രിതമായതിനാൽ തിരിച്ചയച്ചുവെന്നും രണ്ട് ദിവസങ്ങൾക്കുള്ളിൽ ടാറിംഗ് ആരംഭിക്കുമെന്നുമാണ് റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചത്. എന്നാൽ ഒരാഴ്ച പിന്നിട്ടുമ്പോഴും ടാറിംഗ് തുടങ്ങിയിട്ടില്ല. ക്വാറി ഉത്പ്പന്നങ്ങൾ കിട്ടാത്തതാണ് കാരണമെന്നാണ് ഇപ്പോൾ പറയുന്നത്. ആവശ്യത്തിന് ടാറിംഗ് മിശ്രിതം ഉണ്ടെന്ന് ഉറപ്പ് വരുത്താതെയാണ് ടാറിംഗ് ആരംഭിച്ചതെന്ന് ആക്ഷേപമുണ്ട്. ആനയടി - കൂടൽ റോഡിന്റെ തുടക്കം കോട്ടപ്പുറം ജംഗ്ഷനിൽ നിന്നുമാണ്. കോട്ടപ്പുറം ജംഗ്ഷൻ മുതൽ വെള്ളച്ചിറ ജംഗ്ഷന് തെക്ക് ഭാഗം വരെയും റോഡ് മെറ്റിൽ ഇട്ട് തുടങ്ങിയിട്ട് നാലു വർഷമായി. ഇവിടെ വാട്ടർ അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. വെള്ളച്ചിറ ജംഗ്ഷന് തെക്കുവശം മുതൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്കുവശം വിവേകാനന്ദ ജംഗ്ഷൻ വരെയാണ് 2017ൽ ജർമ്മൻ ടെക്നോള്ളിയിൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് ടാർ ചെയ്തത്. ടാറിംഗ് മുടങ്ങിയത് അധികൃതരുടെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്.
കിളിമാനൂരിൽ നിന്ന് ടാറിംഗ് മിശ്രിതം ലഭിക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായി. പകരം സംവിധാനം ഏർപ്പെടുത്തി. ഉടൻ ടാറിംഗ് തുടങ്ങും.
ചിറ്റയം ഗോപകുമാർ,
(ഡെപ്യൂട്ടി സ്പീക്കർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |