പത്തനംതിട്ട : ജില്ലയിൽ വൈറൽ പനി വ്യാപകമാകുന്നു. നിരവധി പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നത്. സർക്കാർ ആശുപത്രികളിൽ ഒ.പിയിലെത്തുന്നവരിൽ വൈറൽ പനിയുള്ളവരാണ് കൂടുതൽ. ഡെങ്കി, എലിപ്പനി, കൊവിഡ് എന്നിവയും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ദിവസേന നൂറുകണക്കിനാളുകളാണ് പലതരം പനിയുമായി ആശുപത്രികളിലെത്തുന്നത്.
തിങ്കളാഴ്ച മാത്രം സർക്കാർ ആശുപത്രികളിൽ ഒ.പി വിഭാഗത്തിൽ പതിനാലായിരം വരെ പേർ ചികിത്സ തേടി. കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ജൂൺ , ജൂലായ് മാസങ്ങളിൽ ഇത്തരത്തിൽ വൈറൽ പനി വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത്. മുൻ വർഷങ്ങളിൽ ലോക്ക് ഡൗണും കൊവിഡ് സാഹചര്യങ്ങളുമായതിനാൽ സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ അവ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിനാലാകും
പനി വ്യാപകമായി പടരാൻ കാരണമെന്ന് അധികൃതർ പറയുന്നു.
മഴക്കാലരോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുതലത്തിൽ ആരോഗ്യ ശുചിത്വസമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആശാ പ്രവർത്തകരുടെയും വാർഡംഗങ്ങളുടെയും വോളന്റിയർമാരുടെയുംനേതൃത്വത്തിൽ ആരോഗ്യസേനയും പ്രവർത്തിക്കുന്നു.
വൈറൻ പനി ബാധിച്ചവർ
ഇന്നലെ - 315
16ന് : 310
15 ന് : 281
14 ന് : 372
13 ന് : 308
സൂക്ഷിക്കൂ
@ സ്‌കൂളുകളിൽ കുട്ടികൾക്ക് പനിയോ ജലദോഷമോ അനുഭവപ്പെടുകയാണെങ്കിൽ വിശ്രമം എടുക്കണം.
@ കുട്ടികളിൽനിന്ന് പെട്ടെന്ന് മറ്റു കുട്ടികൾക്ക് പകരാൻ സാദ്ധ്യതയുണ്ട്.ചൂടുള്ള പാനീയങ്ങൾ ഉപയോഗിക്കുക
@ വിശ്രമിക്കുക, കൈകാലുകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക,
@ മാസ്‌ക് ധരിക്കുക, ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കുക
@ രോഗ ലക്ഷണം ഉള്ളവർ പ്രായമായവരിൽ നിന്നും രോഗം സുഖപ്പെടുന്നതുവരെ അകലം പാലിക്കണം.
@ പനിവന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കുറവില്ലെങ്കിൽ ആശുപത്രിയിലെത്തി ചികിത്സ തേടണം.
"പ്രായമേറിയവർക്ക് പെട്ടെന്ന് രോഗം പിടിപെടാൻ സാദ്ധ്യതയുണ്ട്. പനിയുള്ളവർ മറ്റുള്ളവർക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. രണ്ട് ദിവസത്തിൽ കൂടുതൽ പനി നിലനിന്നാൽ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കണം. "
ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |