കോന്നി:കാട്ടിൽ നിന്ന് മയിലുകൾ കൂട്ടമായി നാട്ടിലേക്കെത്തുന്നത് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയെന്ന് വിദഗ്ദ്ധർ.
പണ്ട് മൃഗശാലകളിലും വല്ലപ്പോഴും ഏതെങ്കിലും പാടവരമ്പത്തും മാത്രം കണ്ടിരുന്ന മയിലുകൾ ഇന്ന് ജില്ലയിലെ മലയോരഗ്രാമങ്ങളിൽ പതിവ് കാഴ്ചയാണ്.
മലയാലപ്പുഴ, കോന്നി, അരുവാപ്പുലം, തണ്ണിത്തോട്,കലഞ്ഞൂർ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിൽ ഇന്ന് മയിലുകളെ വ്യാപകമായി കാണാം.
1933ൽ പക്ഷി നിരീക്ഷകനായ സലീം അലി സംസ്ഥാനത്ത് നടത്തിയ പഠനങ്ങളിൽ മയിലിനെക്കുറിച്ച് സൂചനകളില്ല. 1980 ലാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും മയിലുകളെ കാണാൻ തുടങ്ങിയത്. ഈ നില തുടർന്നാൽ 2050 ആകുമ്പോഴേക്ക് സംസ്ഥാനത്തിന്റെ 55.33% ഭാഗങ്ങൾ വരെ മയിലുകളുടെ ആവാസ കേന്ദ്രമാകും. വനനശീകരണവും കാലാവസ്ഥാ മാറ്റവും പക്ഷികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മയിലുകൾ മാത്രമല്ല സംസ്ഥാനത്ത് കണ്ടിട്ടില്ലാത്ത ഇരുപത്തിയഞ്ചോളം പക്ഷികളെയും പുതുതായി കണ്ടെത്താനായിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഒന്നാം പട്ടികയിലെ പക്ഷി
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുന്ന പക്ഷിയാണ് മയിൽ. ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്.മയിലിനെ കൊല്ലുന്നവർക്ക് 7 വർഷം വരെ തടവും പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മയിലിന്റെ മുട്ടകൾ നശിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ നിയമമുണ്ട്.
കടുത്ത വരൾച്ചയ്ക്ക് മുന്നോടിയായാണ് മയിലുകൾ കൂട്ടമായെത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണിത്
ചിറ്റാർ ആനന്ദൻ
പരിസ്ഥിതി പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |