അടൂർ : അറബി മാത്രം അറിയാവുന്ന സാറാ ഉമ്മ ആദ്യക്ഷരം കുറിച്ചത് 96-ാം വയസിൽ, 2021ൽ കമ്പ്യൂട്ടർ സാക്ഷരതയും നേടി. ഇപ്പോൾ 108-ാം വയസിലും സാറാ ഉമ്മ വായനയുടെ ലോകത്താണ്. മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയിൽ നിന്ന് കൊച്ചുമക്കൾ കൊണ്ടുവരുന്ന പുസ്തകങ്ങൾ ആർത്തിയോടെ വായിച്ചുതീർക്കും.
മലയാള അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്ത ചെറുബാല്യത്തിലായിരുന്നു വിവാഹം. തുടർന്ന് കുടുംബമായതോടെ പഠനം മുടങ്ങി. അറബിയിലുള്ള ഖുർ ആൻ പണ്ടുമുതലേ വായിക്കുമായിരുന്നെങ്കിലും മലയാളഅക്ഷരം അറിയില്ലായിരുന്നു. അങ്ങനെയിരിക്കേയാണ് പഴകുളം പൊന്മാന കിഴക്കേതിൽ സാറാ ഉമ്മന് ആദ്യക്ഷരം കുറിക്കാൻ മോഹം ഉദിച്ചത്. 2010 ലെ വിജയദശമി ദിനത്തിൽ പഴകുളം മേട്ടുപുറത്തെ സ്വരാജ് ഗ്രന്ഥശാലയിൽ പ്രൊഫ.കടമ്മിനിട്ട വാസുദേവൻപിള്ള തളികയിൽ ഒരുക്കിയ അരിയിൽ ആദ്യക്ഷരം എഴുതി. തുടർന്ന് ഗ്രന്ഥശാലാ പ്രസിഡന്റും ജില്ലാ സാക്ഷരതാ സമിതി അംഗവുമായ എസ്.മീരാസാഹിന്റെ നേതൃത്വത്തിൽ സാക്ഷരതാ തുടർ പഠനവും നടത്തിയോടെ അക്ഷരങ്ങൾ മന:പ്പാഠമാക്കി. ഒപ്പം വായനയുടെ ലോകത്തേക്കും കടന്നു. 2021ൽ സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ കമ്പ്യൂട്ടർ സാക്ഷരതാ പഠനത്തിലും പങ്കാളിയായി. കവി വിനോദ് മുളമ്പുഴയാണ് കമ്പ്യൂട്ടർ പരിശീലനത്തിൽ ഗുരു. മൂത്തമകൻ അലിക്കുട്ടി മരണപ്പെട്ടു. ഇളയമകൻ നൂർദ്ദീൻ, മരുമകൾ സെലീന എന്നിവർക്കൊപ്പമാണ് താമസം. ചെറുമകൾ ഫൈഹയാണ് അക്ഷരക്കൂട്ടായി ഒപ്പമുള്ളത്. 108 വയസിൽ എത്തിയെങ്കിലും യാതൊരുവിധ രോഗവുമില്ല. ചിട്ടയായുള്ള ദിനചര്യയ്ക്കൊപ്പം അക്ഷരങ്ങളും സ്വന്തമാക്കിയതോടെ വായനയിലൂടെയാണ് സാറാ ഉമ്മയുടെ ഒാരോ ദിനവും കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |