കോഴഞ്ചേരി: യോഗം കഴിഞ്ഞ് മടങ്ങിയ ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് നൈജിൽ കെ. ജോണിക്ക് വെട്ടേറ്റു. കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ബി.ജെ.പി , ഡി.വൈ.എഫ്.ഐ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവം.
നൈജിലിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലും ഒരു കാറിലുമായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഞായറാഴ്ച രാത്രി പത്തോടെ. കോഴഞ്ചേരി ടൗണിന് സമീപമായിരുന്നു ആക്രമണം. തോട്ടപുഴശേരി കുറിയന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ സംഘർഷത്തിൽ യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് അരുൺ ശശിക്ക് നേരത്തെ മർദ്ദനമേറ്റിരുന്നു. യുവമോർച്ച പ്രവർത്തകനായ ദീപുവിനെ വീട് കയറി അക്രമിക്കാനും ശ്രമം നടന്നു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ കഴിഞ്ഞദിവസം നടന്ന പ്രകടനത്തിൽ വിറളിപൂണ്ട ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി നിസാം പറഞ്ഞു.
തോട്ടപുഴശേരി സഹകരണ ബാങ്ക് പ്രശ്നത്തോടെ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടത് ഡി.വൈ.എഫ്.ഐയാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ ആരോപിച്ചു.
നൈജിൽ കെ. ജോണിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴഞ്ചേരി ടൗണിൽ ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |