കോഴഞ്ചേരി : ജപമാലകൾ കഴുത്തിലും കയ്യിലുമണിഞ്ഞ് ഭസ്മക്കുറി പൂശിയ കർണാടക സ്വാമി ഗോപാലകൃഷ്ണയുടെ സൈക്കിൾ സഞ്ചാരം പുല്ലാട്, ആറൻമുള പ്രദേശവാസികൾക്ക് കൗതുകമാണ്. സൈക്കിളിന് മുന്നിലെ സ്പീക്കറിൽ നിന്ന് അയ്യപ്പ സ്തുതികൾ കേൾപ്പിച്ചുള്ള യാത്രയിൽ വഴിയരികിൽ നിൽക്കുന്നവരെയെല്ലാം കൈവീശി അഭിവാദ്യം ചെയ്യും. ആറൻമുളയടക്കം ക്ഷേത്രങ്ങളിൽ നിന്നാണ് ഭക്ഷണം. പകൽ നേരങ്ങളിൽ ആറൻമുള ക്ഷേത്രത്തിലും ചുറ്റുവട്ടത്തും കാണാം. കർണാടകയിലെ ബേലൂർ ഗ്രാമത്തിൽ ജനിച്ച ഗോപാലകൃഷ്ണ സ്വാമി ഒരു ശബരിമല തീർത്ഥാടന കാലത്താണ് പത്തനംതിട്ടയിലെത്തിയത്. ശബരിമലയിൽ തൊഴുത് മലയിറങ്ങിയ സ്വാമി ആറൻമുള ക്ഷേത്രത്തിൽ തങ്ങുകയായിരുന്നു. പിന്നീട് പുല്ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അന്തിയുറക്കമായി. മലയാളം നന്നായി സംസാരിക്കും. പൂജാസാധനങ്ങളടക്കം സ്വാമിക്കുള്ളതെല്ലാെം സൈക്കിളിലാണ് സൂക്ഷിക്കുന്നത്. ഹാന്റിലിന്റെ രണ്ട് വശങ്ങളിലുമായി പത്തോളം സഞ്ചികളുണ്ട്. പിന്നിൽ കാരിയറിലുമുണ്ട് സ്വാമിയുടെ സ്വത്തുവകകൾ. പണം അടക്കം വിലപിടിപ്പുള്ളതൊന്നും ഇല്ലാത്തതുകൊണ്ട് ഒന്നും മോഷണം പോകാറില്ലെന്ന് ഗോപാലകൃഷ്ണ സ്വാമി പറയുന്നു. സ്വാമിയുടെ യാത്രകളെല്ലാം സൈക്കിളിലാണ്. കിലോമീറ്ററുകൾ താണ്ടി ബേലൂർ ഗ്രാമത്തിൽ പോയി ഭാര്യയെയും മക്കളെയും കണ്ടുവരുന്നതും സൈക്കിളിൽ തന്നെ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സൈക്കിൽ യാത്ര തുടങ്ങിയ സ്വാമി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തിയിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സൈക്കിളിലെത്തി. മൂന്നുമാസം മുൻപ് ഗുജറാത്തിൽ പോയപ്പോൾ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ പോയിരുന്നുവെന്ന് സ്വാമി പറഞ്ഞു. അവിടെ രാത്രി തങ്ങി പിറ്റേന്നായിരുന്നു മടക്കയാത്ര. ഭക്ഷണം മോദിയുടെ വീട്ടിൽ നിന്നായിരുന്നു. തെളിവായി ഒന്നുമില്ലാത്തതിനാൽ ആശ്ചര്യത്തോടെയാണ് സ്വാമിയുടെ കഥകൾ നാട്ടുകാർ കേൾക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും ആരാധകനാണ് ഗോപാലകൃഷ്ണ സ്വാമി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |