പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റിയും ഒ.പി ബ്ളോക്കും നിർമ്മിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായോ?. ടെൻഡർ നടപടികളിലേക്ക് പോലും കടക്കാനാവാതെ പദ്ധതി ഫയലിൽ ഉറങ്ങുകയാണ്. ഇപ്പോഴത്തെ പാർക്കിംഗ് സ്ഥലത്താണ് കാഷ്വാലിറ്റിക്കും ഒ.പിക്കും പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. അഞ്ച് നിലകളിലുളള കെട്ടിടത്തിന് 22.38 കോടി അനുവദിച്ചതായി കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചിരുന്നു. ഉടനെ ടെൻഡർ വിളിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ തുടർ നടപടികളുണ്ടായില്ല.
ആശുപത്രിയിലെ നിലവിലെ കാഷ്വാലിറ്റി, ഒ.പി ബ്ളോക്ക് കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതും സ്ഥലപരിമിതിയുള്ളതുമാണ്. അടിയന്തര ചികിത്സയ്ക്കും അപകടത്തിൽ പരിക്കേറ്റവരെക്കൊണ്ടും എത്തുമ്പോൾ നിന്നുതിരിയാനിടമില്ലാത്ത വിധം സ്ഥല പരിമിതിയുണ്ട്. ഒരേസമയം നാലുപേരിൽ കൂടുതൽ ചികിത്സ തേടിയെത്തിയാൽ കിടക്കകൾ ലഭ്യമാകില്ല. ഡോക്ടർക്കും നഴ്സുമാർക്കും ഇരിക്കാൻ ആവശ്യത്തിന് സ്ഥലമില്ല. കാഷ്വാലിറ്റിയിൽ ക്യാബിൻ തിരിച്ച സ്ഥലത്താണ് നഴ്സുമാർ വസ്ത്രം മാറുന്നത്. കാഷ്വാലിറ്റിയോടു ചേർന്നുള്ള ഒ.പി ബ്ളോക്ക് കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. ഫാനും കോൺക്രീറ്റും അടർന്നു വീണ സംഭവങ്ങളുണ്ട്. ദേഹത്ത് വീഴാതെ രോഗികൾ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
പുതിയ കാഷ്വാലിറ്റി, ഒ.പി ബ്ളോക്ക് നിർമ്മിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റിയിൽ പല തവണ ചർച്ചകൾ വന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്.
മാസ്റ്റർ പ്ളാൻ തയ്യാറായില്ല
ആശുപത്രിയിൽ 10 നിലയുള്ള പുതിയ കെട്ടിടം നിർമ്മിക്കാനുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ ഇൻകെൽ കമ്പനിക്ക് ചുമതല നൽകിയിട്ട് ആറ് മാസത്തിലേറെയായി. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും ഡി, ഇ ബ്ളോക്കുകളും പൊളിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. 25വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തുന്നത്. അഞ്ച് വർഷത്തിനുള്ളിൽ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
പുതിയ കാഷ്വാലിറ്റി, ഒ.പി ബ്ളോക്കിന് 22.38 കോടി
അനുവദിച്ചെങ്കിലും ടെൻഡർ ആയില്ല
ലക്ഷ്യമിട്ടത് :
25വർഷം മുന്നിൽ കണ്ടുള്ള വികസനം.
10 നിലയുള്ള പുതിയ കെട്ടിടം.
സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |