പത്തനംതിട്ട : കുറ്റിക്കാടുകൾക്ക് നടുവിലൊരു യുദ്ധസ്മാരകം. വീര ചരമം പ്രാപിച്ച സൈനികരുടെ ഓർമയ്ക്കായി പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ച യുദ്ധ സ്മാരകം കാട് കയറി നശിക്കുന്നു. 2010 ൽ നഗരസഭയുടെ നേതൃത്വത്തിൽ കോളേജ് റോഡിൽ ജില്ലാ സ്റ്റേഡിയത്തിനോട് ചേർന്ന് പണിതതാണ് ഈ സ്മാരകം. അഞ്ച് സെന്റ് സ്ഥലത്തിൽ 25 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് പണി പൂർത്തീകരിച്ചത്.
സ്മാരകത്തിലേക്ക് കടക്കാനുള്ള തറയോടുകൾ പാകിയ പാതയൊഴികെ ബാക്കിയുള്ള സ്ഥലമെല്ലാം കാടുകയറിയ നിലയിലാണ്. ആറ് ഇരിപ്പിടങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ആളുകൾക്ക് വന്നിരിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്.
എന്നാൽ ഇവയ്ക്ക് ചുറ്റും കാടികയറി. ജില്ലയിൽ യുദ്ധ സ്മാരകം ഇല്ലെന്ന ആരോപണമുയർന്നപ്പോഴാണ് സർക്കാരിന്റെ നിർദേശത്തിൽ പത്തനംതിട്ട നഗരത്തിൽ സ്മാരകം സ്ഥാപിച്ചത്. എ.സുരേഷ് കുമാർ നഗരസഭ ചെയർമാൻ ആയിരുന്ന സമയത്താണ് സ്മാരകം നിർമ്മിക്കുന്നത്. രാത്രികളിൽ സാമൂഹിക വിരുദ്ധരുടെ താവളമാണിവിടമെന്ന് പ്രദേശത്തുള്ളവർ പറയുന്നു. സ്മാരകം കൃത്യമായി നവീകരണം നടത്തിയിട്ട് വർഷങ്ങളായി. മുൻ വർഷങ്ങളിൽ പരിസ്ഥിതി ദിനത്തിനെങ്കിലും വൃത്തിയാക്കിയിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. സ്മാരകം സ്ഥാപിച്ചതിന് ശേഷം വിരളമായി മാത്രമേ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളു.
"യുദ്ധ സ്മാരകം ജില്ലയിൽ ഇല്ലായെന്ന് വന്നപ്പോഴാണ് നഗരസഭയുടെ നേതൃത്വത്തിൽ സ്മാരകം പണിയുന്നത്. നിലവിൽ അത് കാടുകയറി കിടക്കുന്നത് ഭരണസമിതിയുടെ അനാസ്ഥയാണ്. "
എ. സുരേഷ് കുമാർ
(മുൻ നഗരസഭാ ചെയർമാൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |