പത്തനംതിട്ട : ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കെ.എസ്.ഇ.ബിയുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും കമ്മിഷൻ ചെയ്തിട്ടില്ല. ജില്ലയിൽ 36 ചാർജിംഗ് പോയിന്റുകളുണ്ട്. ഇവയിൽ മൂന്നെണ്ണം ഫോർ വീലർ വാഹനങ്ങൾക്കും 33 എണ്ണം ഓട്ടോ, ഇരുചക്രവാഹനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഫോർ വീലറുകൾക്ക് ഫാസ്റ്റ് ചാർജിംഗ് സ്റ്രേഷനും പോൾ മൗണ്ടഡ് ചാർജിംഗ് സെന്റർ ഇരുചക്രവാഹനങ്ങൾക്കുമാണ്.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു മണ്ഡലത്തിൽ കുറഞ്ഞത് അഞ്ച് ചാർജിംഗ് പോയിന്റുകളുണ്ടാകും. ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങൾ കണക്കിലെടുത്താണ് അധിക പോയിന്റുകൾ സ്ഥാപിക്കുക.
കാമറ, മോഡം, ഇന്റർനെറ്റ് എന്നിവ ഘടിപ്പിച്ച് സാങ്കേതികമായ തകരാറ് പരിഹരിച്ച് വേണം പോയിന്റുകൾ പ്രവർത്തിപ്പിക്കാൻ. ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ തിരിച്ചറിയാൻ വൈദ്യുതി പോസ്റ്റുകളിൽ പച്ചയും മഞ്ഞയും കളർ അടിച്ചിട്ടുണ്ട്. വാഹനങ്ങൾ പോസ്റ്റുകൾക്ക് സമീപം പാർക്ക് ചെയ്ത് ചാർജ് ചെയ്യാം. വഴിയോരങ്ങളിലാണ് ചാർജിംഗ് പോയിന്റുകളുള്ളത്.
ജില്ലയിൽ ഓട്ടോ, ഇരുചക്രവാഹനങ്ങൾക്കാണ് കൂടുതൽ ചാർജിംഗ് പോയിന്റുകളുള്ളത്. ഒരു തവണ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 80 - 100 കിലോമീറ്റാറാണ് ഓട്ടോറിക്ഷകൾക്ക് ലഭിക്കുന്നത്. ചാർജ് വേഗത്തിൽ തീരുന്നതുകൊണ്ട് ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്ക് അടുത്തുള്ള വൈദ്യുതി പോസ്റ്റുകളിലാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഇലക്ട്രിക്ക് പോയന്റുകൾ : 36
ടൂവിലറിനും ഒാട്ടോറിക്ഷയ്ക്കും : 33
കാറുകൾക്കും മറ്റുവാഹനങ്ങൾക്കുമായി
തിരുവല്ല, പത്തനംതിട്ട, പമ്പ എന്നിവിടങ്ങളിൽ
പ്രത്യേക പോയിന്റുകൾ.
"ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. എത്രയും വേഗം പ്രവർത്തിച്ചു തുടങ്ങാനാണ് ശ്രമം.പണികൾ പൂർത്തിയായി കമ്മിഷൻ ചെയ്യണം.
കെ.എസ്.ഇ.ബി അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |