പത്തനംതിട്ട : പത്തുവർഷത്തോളമായി കഞ്ചാവ് കടത്തലിൽ ഏർപ്പെടുകയും നിരവധി തവണ പിടിക്കപ്പെടുകയും ചെയ്തയാൾ ഉൾപ്പെടെ മൂന്നുപേരെ ഡാൻസാഫ് സംഘവും വെച്ചൂച്ചിറ പൊലീസും ചേർന്ന് പിടികൂടി. വെച്ചൂച്ചിറ ചെമ്പനോലി തകിടിയിൽ മണിയപ്പൻ (65), കൊല്ലമുള മണ്ണടിശാല കുന്നനോലിൽ ഷെനിൽകുമാർ (40), അത്തിക്കയം നാറാണം മൂഴി പുത്തൻപുരയിൽ സെബാസ്റ്റ്യൻ ഡിക്രൂസ് (സന്തോഷ് - 47) എന്നിവരാണ് വെച്ചൂച്ചിറ പൊലീസുമായി ചേർന്ന് സംയുക്തമായി നടന്ന പരിശോധനയിൽ കൂത്താട്ടുകുളത്തു വച്ച് ഇന്നലെ രാത്രി 11ന് പിടിയിലായത്. 222 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെത്തടുത്തു. ഇവർ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലാണ്. മൂന്നാം പ്രതി സെബാസ്റ്റ്യൻ ഡിക്രൂസിന്റെതാണ് ഓട്ടോറിക്ഷ. ഒന്നാംപ്രതിയുടെ മടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മൂന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഒന്നാം പ്രതി മണിയപ്പൻ വെച്ചൂച്ചിറ കൂടാതെ റാന്നി വെച്ചൂച്ചിറ, റാന്നി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ്.
കൂത്താട്ടുകുളം മടന്തമൺ പാതയിൽ കാക്കനാട്ടുപടിയിൽ വച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവ് കഴിഞ്ഞയിടെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളായ ബിജുമോൻ, സാബു എന്നിവരെ ചോദ്യം ചെയ്തപ്പോൾ, അന്ന് കടത്തിയ കഞ്ചാവ് മണിയപ്പനുവേണ്ടി കൊണ്ടുവന്നതാണെന്നും പ്രതികൾ സമ്മതിച്ചിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അന്നെടുത്ത കേസിൽ മണിയപ്പനെയും പ്രതിയാക്കും. തമിഴ് നാട്ടിൽ നിന്ന് സംഘടിപ്പിച്ചുകൊണ്ടുവന്നതാണ് ഇപ്പോൾ പിടിച്ചെടുത്ത കഞ്ചാവ്. ബിജുമോനും സാബുവും അറസ്റ്റിലായതറിഞ്ഞു മുങ്ങിയ മണിയപ്പനുവേണ്ടി അന്നുമുതൽ ഡാൻസാഫ് സംഘം വലവിരിച്ച് കാക്കുകയായിരുന്നു. ഇയാൾ തമിഴ് നാട്ടിൽനിന്ന് കഞ്ചാവുമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പൊലീസ് മേധാവി കൈമാറിയത്തിനെതുടർന്ന് പരിശോധന ശക്തമാക്കിയപ്പോൾ കൂട്ടാളികൾക്കൊപ്പം പൊലീസിന്റെ വലയിൽ വീണ്ടും കുടുങ്ങുകയായിരുന്നു. കഴിഞ്ഞമാസം 22 ന് 36 ഗ്രാം കഞ്ചാവുമായി മണിയപ്പനെ ഡാൻസാഫ് സംഘം പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും സജീവമായി. ഡാൻസാഫ് സംഘത്തിലെ എസ്.ഐ അജി സാമൂവലിനെ കൂടാതെ അംഗങ്ങളായ അജികുമാർ, സി.പി.ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, വെച്ചൂച്ചിറ എസ്.ഐ സണ്ണിക്കുട്ടിക്കൊപ്പം എസ്.സി പി.ഓ ജോസ്, സി.പി.ഓ അലക്‌സ് എന്നിവരുമാണ് റെയ്ഡിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |