പത്തനംതിട്ട : തകർന്ന് കിടക്കുന്ന കളക്ടറേറ്റ് റോഡിന്റെ പുനർനിർമ്മാണം ഒരുമാസത്തിനുള്ളിൽ ആരംഭിക്കും.
നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ പണി ആരംഭിക്കും. ടെൻഡർ നടപടികൾ നടന്ന് വരികയാണ്.
മന്ത്രിയും കളക്ടറും അടക്കം ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കളക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്.
പത്തനംതിട്ട നഗരസഭ മുപ്പതാം വാർഡിലാണ് ഈ റോഡ്. നഗരസഭയ്ക്കാണ് നിർമ്മാണച്ചുമതല. കുത്തനെയുള്ള റോഡിൽ വലിയ കുഴികളാണ്. 3.60 മീറ്റർ വീതി മാത്രമേ ഈ റോഡിനുള്ളു. 200 മീറ്റർ നീളമുണ്ട്.
മുമ്പ് ടാറിട്ട് രണ്ടുമാസത്തിനുള്ളിൽ റോഡ് തകർന്നു. കുത്തനെ ഇറക്കമായതിനാൽ മഴപെയ്യുമ്പോൾ വലിയ കുത്തൊഴുക്കുണ്ടായി ടാറും മണ്ണുമെല്ലാം ടി.കെ റോഡിനോട് ചേർന്ന് താഴെ വന്ന് കിടക്കും. ഇരുചക്രവാഹനത്തിലെത്തുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീണ് അപകടമുണ്ടായേക്കും. ഉദ്യോഗസ്ഥരടക്കം ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ റോഡിന് ഇരുവശത്തുമുള്ള കാട് ചെത്തി വൃത്തിയാക്കുകയാണ്.
"ടെൻഡർ നടപടികൾ നടക്കാനുണ്ട്. ഒരുമാസത്തിനകം നടപടികൾ പൂർത്തിയായി റോഡ് വേഗത്തിൽ പുനർനിർമ്മാണം നടത്താൻ സാധിക്കും.
സിന്ധു അനിൽ, (നഗരസഭാകൗൺസിലർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |