തിരുവല്ല: മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തിരുവല്ല താലൂക്കിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളംകയറി. മൂന്ന് ദിവസത്തിലേറെയായി പമ്പ, മണിമല നദികൾ കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ മാത്രം ഇരുപതോളം ക്യാമ്പുകൾ തുറന്നു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 53 ആയി. 618 കുടുംബങ്ങളിലെ രണ്ടായിരത്തിലധികം ആളുകളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, കടപ്ര, പെരിങ്ങര വില്ലേജുകളിലാണ് കൂടുതൽ ക്യാമ്പുകൾ. ഇന്നലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ അപ്പർകുട്ടനാടൻ മേഖലകളിൽ പ്രളയസമാനമായ സാഹചര്യമാണ്. തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും മഴകുറഞ്ഞതാണ് അൽപ്പമെങ്കിലും ആശ്വാസം. വെള്ളപ്പൊക്കം രൂക്ഷമായ കടപ്ര പഞ്ചായത്തിലെ വരമ്പിനകത്ത് മാലിയിലെ 40 കുടുംബങ്ങളെയും കോട്ടയ്ക്കകത്ത് മാലിയിലെ 20 കുടുംബങ്ങളെയും നിരണം സൈക്കിൾമുക്ക് പയ്യമ്പള്ളി, മന്നത്ത് കോളനികളിലെ മുപ്പതോളം കുടുംബങ്ങളെയും കടപ്ര കെ.വി.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
വെള്ളം കെട്ടിക്കിടക്കുന്നു
കിഴക്കൻ മേഖലകളിൽ നിന്ന് ശക്തമായി ഒഴുകിയെത്തുന്ന വെള്ളം തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ പലയിടത്തും ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, ആലംതുരുത്തി, കൊഴുപ്പിൽ കോളനി, വേങ്ങൽ, നിരണം മുകളടി, വടക്കുംഭാഗം, തോട്ടടി, വട്ടടി, കടപ്രയിലെ സൈക്കിൾമുക്ക്, വിവിധ കോളനികൾ, നെടുമ്പ്രം, കല്ലുങ്കൽ, കോച്ചാരിമുക്കം, കുറ്റൂർ, തെങ്ങേലി, വെൺപാല എന്നീ പ്രദേശങ്ങളിലെല്ലാം കടുത്ത ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. വെള്ളപ്പൊക്കം മൂലം തൊഴിലും വരുമാനവുമില്ലാത്ത അവസ്ഥയാണ്. വർഷംതോറും സമാനദുരിതം ജനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് യാതൊരു നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ല. ആലപ്പുഴയിലെ എ.സി. കനാലിലും അനുബന്ധതോടുകളിലും അശാസ്ത്രീയ നിർമ്മാണം മൂലവും എക്കൽ നിറഞ്ഞും ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |