പ്രമാടം : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുടങ്ങിക്കിടന്ന കോന്നി - ചന്ദനപ്പള്ളി റോഡ് നിർമ്മാണം പുന:രാരംഭിക്കുന്നു. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് വന്നതോടെ രണ്ടുമാസം മുമ്പാണ് പണികൾ നിറുത്തിവച്ചത്. വള്ളിക്കോട് ഗുരുമന്ദിരം, വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിലെ ഇന്റർലോക്ക് ടൈൽ പാകൽ നിരവധി ആക്ഷേപങ്ങൾ കാരണമായിരുന്നു. പൊതുമരാമത്ത് വകുപ്പ് വിജിലൻസിന്റെ അന്വേഷണവും ഇതിനിടെ ഉണ്ടായി. കരാറുകാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അടുത്ത ആഴ്ച പണികൾ പുന:രാരംഭിക്കാൻ തീരുമാനമായത്.
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന റോഡ്
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന രീതിയിൽ ഉയർത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. ആറ് വർഷം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡ് ഉയർത്താത്തതിനെ തുടർന്ന് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് തകർന്നു. കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിൽ റോഡിലെ താഴൂർ കടവ്, വള്ളിക്കോട് ഭാഗങ്ങളിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടു. ഇതേ തുടർന്നാണ് മണ്ണിട്ട് ഉയർത്തി അത്യാധുനിക രീതിയിൽ ടാർ ചെയ്തത്. പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചെങ്കിലും തുടർ പണികൾ പ്രതിസന്ധിയിലാവുകയായിരുന്നു.
താലൂക്കിലെ പ്രധാന പാത
കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, മിനി സിവിൽ സ്റ്റേഷൻ, ജോയിന്റ് ആർ.ടി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ബൈ റോഡായും ഉപയോഗിക്കുന്നു. റോഡുപണി പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്രാപ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. ചന്ദനപ്പള്ളി, അടൂർ, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലേക്ക് പോകുന്നവർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോന്നിയിൽ നിന്ന് പ്രമാടം പാറക്കടവ് പാലം വഴി പത്തനംതിട്ടയിൽ എത്താനുള്ള എളുപ്പവഴികൂടിയാണിത്.
ദൂരം : 12 കിലോമീറ്റർ
ചെലവ് : 9.75 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |