മല്ലപ്പള്ളി : കനത്തമഴയിൽ വേങ്ങഴ പാറയ്ക്കലെ തോട് കരകവിഞ്ഞുണ്ടായ കുത്തൊഴുക്കിൽ വേങ്ങഴ കരോട്ട് വീട്ടിൽ ജോസ് ദാനിയേലിന്റെ ചുടുകട്ടകളാൽ നിർമ്മിച്ചിരുന്ന രണ്ടുമുറി കടയും സമീപത്തെ മാടവും ഒലിച്ചുപോയി.
ജോസ് വർഷങ്ങളായി ഇവിടെ പലചരക്ക്, സ്റ്റേഷനറി വ്യാപാരം നടത്തി വരികയായിരുന്നു. കടയിലെ സാധനങ്ങളും കെട്ടിടവും പൂർണമായി ഒഴുക്കിൽ നഷ്ടമായി. നാല് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചു. സമീപത്തെ കരോട്ട് വീട്ടിൽ വിജു തോമസിന്റെ കട്ടകളത്തിന്റെ സംരക്ഷണഭിത്തി ഒഴുക്കിൽ തകർന്നു.
വീടുകളിൽ വെള്ളം കയറി
മല്ലപ്പള്ളി : എഴുമറ്റൂർ അരീയ്ക്കലിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. അരീയ്ക്കൽ വീട്ടിൽ മധുകർ ജി പണിക്കരുടെ വീട്ടിൽ വെള്ളംകയറി വീട്ടുപകരണങ്ങളും ഇരുചക്ര വാഹനവും നശിച്ചു. സമീപത്തെ അരീയ്ക്കൽ ബ്രഹ്മാനന്ദന്റെ വീട്ടിലെ രണ്ട് ഇരുചക്ര വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും നാശം സംഭവിച്ചു. വാലുപറമ്പിൽ പരേതനായ നാരായണന്റെ വീട്ടിൽ നാല് അടിയോളം വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. 2018 ലെ പ്രളയത്തിൽ പോലും ഇത്രയും വെള്ളം ഇവിടെ ഉണ്ടായിട്ടില്ല എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി
മല്ലപ്പള്ളി : എഴുമറ്റൂർ- ചാലാപ്പള്ളി റോഡിലും ചാലപ്പള്ളി - കുളത്തകം - പെരുംമ്പെട്ടി റോഡിലും വെള്ളം കയറി കനത്ത മഴയെ തുടർന്ന് റോഡിൽ മൂന്ന് അടിയോളം ജലമാണ് റോഡിൽ കയറി യാത്ര തടസമുണ്ടാക്കിയത്. എഴുമറ്റൂർ, പെരുംമ്പെട്ടി വില്ലേജുകളിൽ വ്യാപക കൃഷി നഷ്ടമുണ്ടായി.താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിലായതോടെ ലക്ഷങ്ങളുടെ കൃഷിനാശമാണ് വില്ലേജുകളിൽ അനുഭവപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |