ഒാർമയിലെ ഒാണത്തിൽ
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
പത്തനംതിട്ട : അഭിനയിക്കുകയും പാടുകയും ചെയ്യും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കുട്ടിക്കാലത്തെ ഒാണത്തേക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചാൽ വാചാലനാകും. ചിറ്റയം ഉദയാ ക്ളബിൽ നിന്നാണ് ചിറ്റയം ഗോപകുമാറിലെ കലാകാരന്റെ ഉദയം. പിതാവ് ഗോപാലകൃഷ്ണൻ ഉദയാ ക്ളബിന്റെ സ്ഥാപകരിൽ പ്രധാനിയായിരുന്നു.
കുട്ടിക്കാലത്ത് ക്ളബിന്റെ ഒാണപ്പരിപാടി പത്ത് ദിവസമായിരുന്നുവെന്ന് ചിറ്റയം ഗോപകുമാർ ഒാർക്കുന്നു. പരിപാടികളിൽ പാട്ടുകൾ പാടി താരമായി. നാടകങ്ങളിൽ ചെറിയ റോളുകളിൽ തുടങ്ങി പ്രധാന വേഷത്തിലേക്കുയർന്നു. ഇപ്പോഴും ക്ളബിന്റെ പരിപാടികളുണ്ട്.
ഓണത്തിന് ഒരു ദിവസം ഒറ്റയ്ക്ക് ഊഞ്ഞാൽ ആടികൊണ്ടിരുന്നപ്പോൾ കൂട്ടുകാർ വന്ന് ഊഞ്ഞാൽ പുറകോട്ട് വലിച്ചിട്ടു മുന്നോട്ട് ആഞ്ഞുതള്ളി. ആകാശത്തേക്കുയർന്ന് താഴേക്കു നോക്കിയപ്പോൾ പേടിച്ചു നിലവിളിച്ചു. ഒരുകൈ പിടിവിട്ടുപോയി. വള്ളിയിൽ മുറുകെപ്പിടിച്ച് തൂങ്ങിക്കിടന്നു. ബന്ധുവെത്തി ഉൗഞ്ഞാൽ പിടിച്ചുനിറുത്തി. പിന്നീട് ഊഞ്ഞാലാടാൻ പോയിട്ടില്ല. ഒാല മെടയൽ, കബഡി കളി, കിളിത്തട്ട് കളി, തിരുവാതിര, പുലിയും പശുവും കളി, നാടൻപാട്ടുകൾ എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു. ഒാണപ്പരിപാടികൾ മറ്റെവിടയൊക്കെയുണ്ടെങ്കിലും കിലോമീറ്ററുകൾ നടന്നുപോയി കാണുമായിരുന്നു.
അത്തം മുതൽ ഓണം തീരുന്നതുവരെ എന്നും രാവിലെ കൂട്ടുകാർക്കൊപ്പം പൂക്കൾ പറിച്ചുകൊണ്ടുവന്ന് അത്തപ്പൂവിടുന്നതും ഓർമയിൽ തങ്ങിനിൽക്കുന്നു. ബന്ധു വീടുകളിൽ പോയി മുതിർന്ന ആളുകൾക്ക് ഓണക്കോടി കൊടുക്കുക തുടങ്ങിയ സന്തോഷം നിറഞ്ഞ അനുഭവങ്ങൾ ഒട്ടേറെയുണ്ട്. ആ പഴയ കൂട്ടായ്മയിലേക്ക് മലയാളികൾ തിരിഞ്ഞുപോകേണ്ടതുണ്ട്. ഒാണം ചുരുങ്ങിത്തീരാൻ അനുവദിക്കരുത്. ജാതിക്കും മതത്തിനുമപ്പുറം സ്നേഹവും സഹകരണവും വളർത്തുന്ന ആഘോഷമാണ് ഒാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |