മല്ലപ്പള്ളി : കരിമ്പിൻപ്പൂവിന്റെ അപ്പൂപ്പൻതാടി ശോഭയും കൃഷിഭൂമിയിലെ മധുരിമയും അൻപത്തിയഞ്ച് വർഷത്തിന് ശേഷം പെരുമ്പെട്ടി അനുഭവിക്കുകയാണ്. ഇവിടുത്തെ പാടങ്ങളിൽ 1967ൽ നിലച്ച കരിമ്പിൻ കൃഷി നാല് യുവാക്കളുടെ ശ്രമഫലമായി വീണ്ടും തളിരിടുന്നു. പെരുമ്പെട്ടി ദേവസ്വം പാടത്തെ ഒരേക്കർ സ്ഥലം പരീക്ഷണാടിസ്ഥാനത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. നീലക്കരുമ്പ്, സിലോൺ, നാടൻ, മഞ്ഞക്കരുമ്പ്, ഒപ്പം പാരമ്പര്യയിനവുമാണ് നട്ടിട്ടുള്ളത്. ഇങ്ങനെ നട്ട 3000 മൂടുകൾ ഇവിടെ പാതിവിളവിൽ എത്തിനിൽക്കുന്നു.
ജൈവക്കൃഷിരീതിയാണ് ഇവിടെ യുവകർഷകർ അവലംബിച്ചിട്ടുള്ളത്. ചാണകവും ഗോമൂത്രവും (അമൃത മിട്ടി) മാത്രമാണ് വളപ്രയോഗം. സാധാരണ 10 മുതൽ12 മാസമാണ് കരിമ്പ് പൂർണവളർച്ചയെത്താൻ വേണ്ടത്. 8 -10 മാസത്തിലെ വിളവിൽ കരിമ്പിൻ ജൂസ് ഉൽപാദനമാണ് ഇവരുടെ ലക്ഷ്യം.
ജി.വിനോദ്, സി.മനീഷ്, സി.അനുപം, ആർ.അശോക് എന്നീ യുവാക്കളുടെ കൃഷിയോടുള്ള താൽപര്യമാണ് കരിമ്പ് കൃഷിയുടെ പുനർജീവനത്തിന് വഴിയൊരുക്കുന്നത്. കണ്ണൂർ, മറയൂർ, തേനി എന്നിവിടങ്ങളിൽ നിന്ന് കരിമ്പിൻ വിത്തുകൾ എത്തിച്ചായിരുന്നു കൃഷിയുടെ തുടക്കം. കാട്ടുപന്നിശല്യത്തിലും മലവെള്ളപ്പാച്ചിലിലും മൂന്നുതവണ നാശം സംഭവിച്ചിട്ടും അതിജീവനത്തിലൂടെ കരിമ്പ് കൃഷിയിൽ വിജയം കൊയ്യാനാണ് ഈ സംഘത്തിന്റെ നീക്കം.
ജില്ലയുടെ വിവിധ മേഖലകളിൽ ശുദ്ധമായ കരിമ്പിൻ നീര് വിതരണത്തിന് സജ്ജമാക്കുകയാണ് ഇവരുടെ തുടർപദ്ധതി. വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന ഇവർ അവധി ദിവസങ്ങളിൽ മാത്രമാണ് പാടത്തിറങ്ങുന്നത്. ഇവർക്കൊപ്പം പാരമ്പര്യ കർഷകനായ കെ.ആർ.ശ്രീകുമാറുമുണ്ട്. സമീപ പാടശേഖരങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |