കോന്നി : കലഞ്ഞൂരിൽ യുവാവ് ഭാര്യയുടെ കൈപ്പത്തി വെട്ടിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. പരിക്കേറ്റ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി സന്തോഷ് വടിവാളുമായി എത്തിയത്. അടുക്കള വാതിൽ വഴിയാണ് സന്തോഷ് വീട്ടിൽ കയറിയത്. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.
അഞ്ചു വയസുള്ള മകന്റെ മുന്നിലിട്ടാണ് വിദ്യയെ വെട്ടിയത്. സന്തോഷ് സംശയരോഗിയാണെന്നും പൊലീസ് പറഞ്ഞു. മുമ്പ് വിദ്യയുടെ വായ കുത്തിക്കീറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. സന്തോഷിന്റെ വെട്ടേറ്റ് വിദ്യയുടെ ഇടതുകൈ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി അറ്റുപോയ ഇടതുകൈ തുന്നിച്ചേർത്തു.
ഇവരുടെ വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ഭാര്യവീട്ടിലെത്തിയ സന്തോഷ്, വിദ്യയുടെ കൈ വെട്ടിമാറ്റിയത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സന്തോഷ് സംശയരോഗിയായിരുന്നുവെന്നും മുൻപും വിദ്യയെ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഉപദ്രവം പതിവായതോടെയാണ് വിവാഹമോചനം തേടാനൊരുങ്ങിയത്. ഏറെനാളായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവർ. വിദ്യയുടെ കൈമുട്ടും കൈപ്പത്തിയും അറ്റു, മുടിയും മുറിച്ചു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛൻ വിജയനും പരിക്കേറ്റിരുന്നു. വടിവാളുമായി എത്തിയ സന്തോഷ് കന്നാസിൽ ആസിഡും കരുതിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |