ഏഴംകുളം : റബർ തോട്ടത്തിൽ മേഞ്ഞുകൊണ്ടിരുന്ന ആടുകളെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ഒരു ആടിനെ കടിച്ചുകൊന്നു മൂന്ന് ആട്ടിൻകുട്ടികൾക്ക് കടിയേറ്റു.പുതുമല പാലമുക്ക് കുളത്തിന്റെ മേലേതിൽ സതിയമ്മയുടെ ആടുകളെയാണ് നായ്ക്കൾ അക്രമിച്ചത്. അഞ്ചിലധികം നായ്ക്കൾ ഉണ്ടായിരുന്നു.തൊട്ടടുത്ത് തടി വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികൾ ആടുകളുടെ ബഹളം കേട്ടെത്തി വടിയും കമ്പുമായി നേരിട്ടെങ്കിലും നായ്ക്കൾ പിന്മാറിയില്ല.ആടുകളുടെ അകിടാണ് ഇവ കടിച്ചു പറിച്ചത്. പരിക്കേറ്റ ആട്ടിൻ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകി. ഇൗ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ് . നിരവധി പേർക്ക് ഏഴംകുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട് കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതിനിടയിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനും കടിയേറ്റിരുന്നു.
ഒാമല്ലൂരിൽ കണ്ട നായയ്ക്ക് പേ
പത്തനംതിട്ട : ഓമല്ലൂരിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഓമല്ലൂർ കുരിശടിക്ക് സമീപം തറയിൽ തുളസീഭായിയുടെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ നായയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോഗ് ക്യാച്ചേഴ്സ് പിടികൂടുകയായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കിയ നായ അന്നുതന്നെ ചത്തു.നായ ചത്തതിനെ തുടർന്ന് തിരുവല്ല മഞ്ഞാടിയിലെ എ.വി.എൻ ഡിസീസ് ഡയഗ്നോസീസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. . തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കിയ നായ പിടികൂടിയ അന്നുരാത്രി തന്നെ ചാകുകയായിരുന്നു. നായ ആരെയും കടിച്ചതായോ ആക്രമിച്ചതായോ കണ്ടെത്തിയിട്ടില്ല.
ഒാമല്ലൂരിലെ നായയെ എത്തിച്ചത് സ്റ്റോപ്പ് മെമ്മോ കൊടുത്ത ഷെൽറ്ററിൽ
കോന്നി: ഓമല്ലൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ നായയെ മൃഗസംരക്ഷണ വകുപ്പ് എത്തിച്ചത് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത ഷെൽറ്ററിലേക്ക്. നായയ്ക്ക് മയക്കുമരുന്ന് കുത്തി വച്ചശേഷമാണ് എത്തിച്ചത്. ഈ മയക്കത്തിൽ നിന്ന് നായ പിന്നെ ഉണർന്നില്ല കൊക്കാത്തോട്ടിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടറിന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു പഞ്ചായത്തിന്റെ മുൻകൂർ അനുവാദമോ സമ്മതമോ വാങ്ങാതെ നായ്ക്കളെ അനധികൃതമായി ഇവിടെ പാർപ്പിച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സ്ഥലമുടമ വലഞ്ചുഴി ഇടവയ്ക്കൽ മേലേതിൽ ഷെരീഫിന് നോട്ടീസ് നൽകിയത്. ഷെരീഫിന്റെ വസ്തു പാട്ടത്തിനെടുത്ത് കോന്നി ഷീജ മൻസിലിൽ അജാസാണ് തെരുവ് നായ്ക്കളുടെ സംരക്ഷണകേന്ദ്രം നടത്തിയിരുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ നിന്ന് ലഭിക്കുന്ന നായകളെ ഇവിടെ എത്തിച്ചിരുന്നു. ഇവിടെ നായ്ക്കളെ പാർപ്പിക്കുന്നതിനെതിരെ പഞ്ചായത്തിൽ ലഭിച്ച പരാതികളെ തുടർന്നാണ് സംരക്ഷണകേന്ദ്രം നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |