പള്ളിക്കൽ : പള്ളിക്കലിൽ അനുവദിച്ച ജല ജീവൻ മിഷന്റെ 92 കോടിയുടെ കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി നടത്തിപ്പിനായുള്ള സ്ഥലമെടുപ്പ് തീരുമാനമാകാതെ നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥലം ഏറ്റെടുക്കേണ്ടത് പള്ളിക്കൽ ഗ്രാമപഞ്ചായത്താണ്. കടമ്പനാട് ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെടുത്തി കല്ലടയാറ്റിൽ നിന്ന് എത്തിക്കുന്ന വെള്ളം മലങ്കാവിൽ ശുദ്ധീകരിച്ച് പാറക്കൂട്ടം മലയിൽ ടാങ്ക് സ്ഥാപിച്ച് വിതരണം നടത്താനായിരുന്നു പദ്ധതി. ഇവിടെ ടാങ്ക് സ്ഥാപിക്കാൻ 20 സെന്റ് സ്ഥലമാണ് ആവശ്യം. സ്ഥലം പഞ്ചായത്ത് കണ്ടെത്തി. വാങ്ങാൻ ആവശ്യമായ തുക 6 ലക്ഷം രൂപയാണ്. പഞ്ചായത്തിന് സർക്കാർ ഭൂമിക്ക് നിശ്ചയിച്ചിട്ടുള്ള ഫെയർ വാല്യൂ പ്രകാരം 1,99,000 രൂപയെ അനുവദിക്കാൻ കഴിയു. ബാക്കി തുക കൂടി കണ്ടെത്തി വസ്തു വാങ്ങുന്നതിനുള്ള നീക്കം പഞ്ചായത്ത് ആരംഭിച്ചിരുന്നു. എന്നാൽ മറ്റുരണ്ടിടത്തു കൂടി ഭൂമി കണ്ടെത്തണമെന്ന പുതിയ നിർദ്ദേശം വന്നതോടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. തെങ്ങുംതാരയിലും ചക്കൽചിറമലയിലും സ്ഥലം നോക്കുന്നുണ്ട്. ഇതിനുള്ള പണം കണ്ടെത്തുക ശ്രമകരമാണ്.
പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന സർക്കാരും നൽകും. 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്‌തൃ വിഹിതവുമാണ്.
ദാഹിച്ച് വലഞ്ഞ് പള്ളിക്കൽ
വലിയ മുകൾകുന്ന്, തട്ടത്തുമുകൾ കുന്ന്, ഗോത്ര മുകൾമല, ചക്കൻച്ചിറമല, കുന്തിരിങ്ങാമല, കോലമല, കാഞ്ഞിരപ്പാറമല, പാറക്കൂട്ടം മല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മഴക്കാലത്തു പോലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളിൽ കിണറുകളിൽ വെള്ളമില്ല. ഓരോ പ്രദേശവും 250 മുതൽ 1500 അടി വരെ ഉയരമുള്ള മലകളാണ്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം ആലുംമൂട് മുതൽ പള്ളിക്കൽ വരെ നിലച്ചിട്ട് അഞ്ച് വർഷമായി. റോഡ് പണിക്കിടെ പൈപ്പ് പൊട്ടിയതാണ് കാരണം.
92 കോടിയുടെ പദ്ധതി
സ്ഥലം വാങ്ങാൻ വേണ്ടത് 6 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |