പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നിർമ്മാണം ഏറ്റെടുത്തു സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരള സംഘം. കിഫ്ബി പദ്ധതിയിൽ നിന്നാണ് സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരള സംഘം പദ്ധതിയേറ്റെടുത്തത്. പുതിയ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ സ്റ്റേഡിയത്തിൽ പ്രാഥമിക സർവേ ആരംഭിച്ചു.
14 ഏക്കർ സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. മന്ത്രി വീണാ ജോർജിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് സംഘം സന്ദർശനം നടത്തിയത്.
മുമ്പ് കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയ്ക്ക് 46 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. നിലവിലെ എസ്റ്റിമേറ്റനുസരിച്ച് അതിൽ കൂടാനാണ് സാദ്ധ്യതയെന്ന് അധികൃതർ പറയുന്നു. 2018ൽ അംഗീകാരമായ പദ്ധതി പ്രളയവും കൊവിഡും കാരണം നീണ്ട് പോയിരുന്നു.
സ്റ്റേഡിയത്തിൽ വെള്ളക്കെട്ടുണ്ടാകുന്നതടക്കം പഠിച്ച് നിർമാണം നടത്താനുള്ള ശ്രമമാണ് പുതിയ ഏജൻസി നടപ്പാക്കുന്നത്. റോഡുകളും കെട്ടിട നിർമാണവുമാണ് കിഫ്ബി വഴി കൂടുതലായി നടപ്പാക്കുന്ന പദ്ധതികൾ. സ്റ്റേഡിയം നിർമ്മാണം നടത്താനാവശ്യമായ ക്രമീകരണങ്ങളോ ഉദ്യോഗസ്ഥരോ ഇല്ലാത്തതിനാൽ കിഫ്ബി മെച്ചപ്പെട്ട ഒരു ഏജൻസിയ്ക്ക് നൽകുകയായിരുന്നു. ദേശീയ ഗെയിംസ് അടക്കമുള്ള പരിപാടികൾക്കായി നിർമ്മാണങ്ങൾ നടത്തി വിജയകരമായി നടപ്പാക്കിയ ഏജൻസി കൂടിയാണ് സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരള സംഘം.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരള എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.ബാബുരാജൻ പിള്ള, അസിസ്റ്റന്റ് എൻജിനിയർ അർജുൻ, പ്രോജക്ട് എൻജിനിയർ ബ്രാവിൻ ബാബു, ആര്യ, ഹൈഡ്രോ ഗ്രാഫിക് സർവേ വകുപ്പ് പ്രതിനിധി ഡി. മനോജ് കുമാർ തുടങ്ങിയവർ പ്രാഥമിക സർവേയിൽ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ
ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഹോക്കി മൈതാനം, പവലിയൻ, നീന്തൽക്കുളം, ക്രിക്കറ്റ് പിച്ച്, ഗ്യാലറി, ഹോസ്റ്റൽ ഇവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും.
സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗം ബുധനാഴ്ച ചേരും. രണ്ടു മാസത്തിനുള്ളിൽ പുതിയ ഡി.പി.ആർ നൽകും.
"ഒരാഴ്ചക്കുള്ളിൽ പ്രാഥമിക സർവേ പൂർത്തിയാക്കും. വേഗത്തിൽ തന്നെ സർവേ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾക്കുള്ള നടപടി സ്വീകരിക്കും.
ആർ. ബാബുരാജൻ പിള്ള
സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരള എക്‌സിക്യൂട്ടീവ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |