റാന്നി : സി.പി.എം നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എഴുതിവച്ച് ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തസംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്.ബാബു (68) വിനെയാണ് ഞായറാഴ്ച രാവിലെ റബർ ത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭാര്യ കുസുമകുമാരിയുടെ പരാതിയിൽ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. ബാബുവിന്റെ ഭാര്യ സംസാരിക്കാൻ പറ്റുന്ന മാനസിക അവസ്ഥയിലല്ലാത്തതിനാൽ മൊഴിയെടുക്കാൻ വൈകുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, പഞ്ചായത്തംഗം ശ്യാം, ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറുപ്പിൽ പരാമർശം ഉള്ളത്. വെയിറ്റിംഗ് ഷെഡ് പുതുക്കി പണിയാനായി സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വീടിനോടു ചേർന്നുള്ള വസ്തു കൈക്കലാക്കാൻ നടത്തിയ നീക്കത്തിൽ മനംനൊന്താണ് ബാബു ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
മക്കൾ : അശ്വനി ബാബു, ആരതി ബാബു, മരുമക്കൾ : അജിത് കുമാർ, അനൂപ് ചന്ദ്രൻ (എല്ലാവരും യു.കെ).
ശുചിമുറി നിർമാണം അനാവശ്യം
മഠത്തുംമൂഴി വലിയപാലത്തിനോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് ശുചിമുറി ഉൾപ്പടെയുള്ള കെട്ടിടം പണിതിരുന്നു. അന്നും പി.എസ്.മോഹനൻ തന്നെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇൗ കെട്ടിടം ഉപയോഗശൂന്യമായി നശിക്കുമ്പോഴാണ് ബാബുവിന്റെ വീടിനോട് ചേർന്ന് ഇരുനിലയിൽ ശുചിമുറി ഉൾപ്പടെയുള്ള പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |