പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി മഹോത്സവത്തിനും അതിന്റെ ഭാഗമായുള്ള ചൂരൽ ഉരുൾച്ചയ്ക്കും ഒരുക്കങ്ങൾ തുടങ്ങി. ചൂരൽ മുള്ളിന്റെ വേദനയെ ദേവീസ്തുതികളാൽ നിഷ്പ്രഭമാക്കിയാണ് ഉരുൾച്ച നടക്കുന്നത്. ദ്രാവിഡ ഗോത്രാചാരങ്ങളെ അതേപടി പിൻതുടരുകയാണിവിടെ. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും ഇവിടെ അടുത്തറിയാം.
ഫെബ്രുവരി അവസാനം തുടങ്ങുന്ന അടവി ഉത്സവത്തിന് അരങ്ങിലെത്താൻ കുരമ്പാല പടയണിക്കളരിയിൽ കലാകാരന്മാർ അണിനിരന്നു. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി മഹോത്സവം ഇക്കുറി കൊവിഡ് കാരണം ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നടക്കുന്നത്.
കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിലെ പടയണിക്കളരിയിലാണ് എഴുപതോളം കലാകാരന്മാർ കൊട്ടിലും പാട്ടിലും കോലംതുള്ളലിലുമെല്ലാം തീവ്രപരിശീലനം നേടുന്നത്. അടവി ഉത്സവത്തിൽ പ്രധാനം മാർച്ച് മൂന്നിന് നടക്കുന്ന ചൂരൽ ഉരുളിച്ചയാണ്.
മുതിർന്ന കലാകാരന്മാർ മുതൽ, ചുവടുറപ്പിച്ചുതുടങ്ങിയ കുട്ടികൾവരെ കുരമ്പാല പടയണി കളരിയുടെ ഭാഗമാകും. കളരിയിൽ എന്നും പരിശീലനമുണ്ട്. ആശാൻ സുഭാഷാണ് പ്രധാന പരിശീലകൻ. മനോജ് നാരങ്ങാനമാണ് തപ്പുമേളത്തിന്റെ പരിശീലകൻ. കളരിയുടെ പ്രസിഡന്റ് പുത്തൂരയ്യത്ത് മധുസൂദനക്കുറുപ്പ്, സെക്രട്ടറി ജയകുമാർ കണ്ണങ്കര, രക്ഷാധികാരി പി.ഗോപിനാഥക്കുറുപ്പ് എന്നിവർ മേൽനോട്ടം വഹിക്കുന്നു. മറ്റ് പടയണി കരപ്പുറങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പടയണി വിനോദത്തിന് ഏറെ പ്രാധാന്യം ഉള്ള നാടാണ് കുരമ്പാല.
മകരഭരണിക്ക് നാടുകാണാനായി പുത്തൻകാവിലമ്മ ക്ഷേത്രംവിട്ട് പുറത്തിറങ്ങിയാൽപ്പിന്നെ കുരമ്പാലക്കര ഉണരുകയായി. ആഴിയിൽ ചൂടാക്കി കൊട്ടുന്ന തപ്പിന്റെ നാദവും കോലപ്പാട്ടിന്റെ ഈണവും വീക്കുചെണ്ടയുടെ മുഴക്കവും കുരമ്പാലയിൽ ഉയർന്നുകേൾക്കുന്ന നാളുകളാണ് വരുന്നത്.
ദേവി കരക്കാരെക്കണ്ട് ക്ഷേത്രത്തിൽ മടങ്ങിയെത്തിയാൽ പിശാചുക്കളെ പടേനിക്കളത്തിലേക്കെത്തിക്കുന്ന കാവുണർത്തൽ തുടങ്ങും. ഊരാണ്മക്കാരനും കരക്കാരും വീക്കുചെണ്ടയുടെ താളത്തിനൊത്ത് ചൂട്ടുകറ്റയുമായി കൂകിവിളിച്ച് കാവുണർത്തിയാൽ പടയണി തുടങ്ങുകയായി. 101 പാളയിൽ തീർക്കുന്ന ഭൈരവിക്കോലം കളത്തിൽനിന്ന് തുള്ളിയൊഴിയുന്നതോടെയാണ് പടയണി സമാപിക്കുന്നത്. പടയണി തുടങ്ങി ഒൻപതാംനാളാണ് ചൂരൽ ഉരുളിച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |