ഇലന്തൂർ: നരബലി കേസിൽ പ്രതികളായ ഭഗവൽ സിംഗിനെയും മുഹമ്മദ് ഷാഫിയെയും കൊണ്ടുവന്ന് ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നാല് ലക്ഷ്യങ്ങളാണ് അന്വേഷണ സംഘത്തിനുണ്ടായിരുന്നത്.
കൊലപാതകം നടത്തിയ രീതി രണ്ടാമത്തെ തെളിവെടുപ്പിൽ പൊലീസിനോടു പറഞ്ഞതുപോലെ ഫോറൻസിക് വിദഗ്ദ്ധർ, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ എന്നിവരുടെ മുന്നിൽ വച്ച് പ്രതികളെക്കൊണ്ട് ഒന്നുകൂടി പറയിപ്പിക്കുകയായിരുന്നു ആദ്യത്തേത്. ഭഗവൽസിംഗിനെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ചാണ് ഇതിനായി കൊലപാതകങ്ങൾ നടന്ന മുറിയിലെത്തിച്ചത്. ഇതിനായി ഡമ്മിയും എത്തിച്ചു. പ്രതികൾ നേരത്തേ നൽകിയ മൊഴികളിലെ ചില സംശയങ്ങൾ നീക്കാനുമുണ്ടായിരുന്നു.
റോസിലിയെ കൊല്ലുന്നതിന് മുൻപ് കൈകാലുകൾ കെട്ടിയിട്ട കയർ കത്തിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയെന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഭഗവൽ സിംഗിന്റെ വീടിന് പിന്നിലെ അലക്കുകല്ലിന് സമീപമാണ് കയർ കത്തിച്ച് മണ്ണിട്ട് മൂടിയത്. ഇത് ഇന്നലെ ചികഞ്ഞെടുക്കാൻ കഴിഞ്ഞത് നേട്ടമായി. ഫോറൻസിക് വിദഗ്ദ്ധർ സാമ്പിളുകൾ ശേഖരിച്ചു.
പദ്മയെ കൊലപ്പെടുത്തി വെട്ടി തുണ്ടങ്ങളാക്കി കുഴിച്ചിട്ട ഭാഗത്ത് നിന്ന് ആദ്യ തെളിവെടുപ്പിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പദ്മയുടെ വാരിയെല്ലിന്റെ ഭാഗങ്ങൾ കൂടി കിട്ടാനുണ്ടായിരുന്നു. ഇതിനായി ഫോറൻസിക് വിദഗ്ദ്ധർ കുഴിയിൽ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല.
ഭഗവൽ സിംഗിന്റെ തിരുമ്മുശാലയ്ക്കും വീടിനും ഇടയ്ക്ക് കിണറിനും അതിനോട് ചേർന്ന കുളിമുറി,ടോയ്ലറ്റ് എന്നിവിയ്ക്കും പിന്നിലായി ഒരു സെപ്ടിക് ടാങ്കുണ്ട്. മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടാകുമോ എന്ന സംശയത്താൽ ഇൗ ഭാഗത്തെ മണ്ണ് നീക്കി. ടാങ്കിന്റെ മുകളിലെ സ്ളാബ് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
തെളിവെടുപ്പും ചോദ്യം ചെയ്യലും നാല് മണിക്കൂർ നീണ്ടു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുടങ്ങി നാലരയോടെ അവസാനിപ്പിച്ച് പ്രതികളുമായി പൊലീസ് പുറത്തേക്ക് പോയി. ഇലന്തൂർ, ഇടപ്പരിയാരം സർവീസ് സഹകരണ ബാങ്കുകളിലെ തെളിവെടുപ്പിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |