കൊടുമൺ:റവന്യു ജില്ലാ സ്കൂൾ കായിക മേളയുടെ രണ്ടാം ദിനമായ ഇന്നലെ 32 ഇനങ്ങളിൽ ഫൈനൽ മത്സരം നടന്നു. ഇന്ന് 30 ഇനങ്ങളുടെ ഫൈനൽ മത്സരം നടക്കും. ഇന്ന് വൈകുന്നേരത്തോടെ മേള സമാപിക്കും. ജില്ലയിലെ ഏറ്റവും വിശാലമായ സ്റ്റേഡിയമായതിനാൽ ഒരേ സമയം മൂന്നിലേറെ മത്സരങ്ങൾ നടത്താൻ കഴിയുന്നുണ്ട്. സിന്തറ്റിക് ട്രാക്കിലെ മത്സരവും പുതുമയായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന 4 x 100 മീറ്റർ റിലേയും ഹേർഡിൽസ് മത്സരങ്ങളുമാണ് ഇന്നലെ ട്രാക്കിനെ സജീവമാക്കിയത്. പ്രതികൂല കാലാവസ്ഥ കാരണം മത്സരങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് ഒാടിയെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
പിതാവ് പരിശീലകൻ,
മകൾക്ക് ഒന്നാംസ്ഥാനം
കൊടുമൺ : പിതാവ് പരിശീലിപ്പിച്ച കുട്ടിക്ക് സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം. കോന്നി ജി. എച്ച്. എസ്. എസിലെ എട്ടം ക്ളാസ് വിദ്യാർത്ഥിനി ഹൃദ്യ ആർ. ബിനുസാമാണ് എക്സ് സർവീസുകാരനായ പിതാവിന്റെ ശിക്ഷണത്തിൽ ജേതാവായത്. വകയാർ കുളത്തുങ്കൽ ചരിവുപറമ്പിൽ ബിനുസാം - റിൻസിരാജൻ ദമ്പതികളുടെ മൂത്തമകളാണ് ഹൃദ്യ. 100 മീറ്റർ ഒാട്ടം, ഷോട്ട്പുട്ട് എന്നിവയിൽ സ്കൂൾ തലത്തിൽ വിജയിച്ചതോടെയാണ് മകളെ ഡിസ്കസ്ത്രോയിൽ പരിശീലിപ്പിക്കാൻ ബിനു മുൻകൈയെടുത്തത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടിലായിരുന്നു പരിശീലനം. മൂന്ന് മാസത്തെ നിരന്തരമായ പരിശീലനത്തിനൊടുവിൽ ഡിസ്കസ് ത്രോയിൽ സബ് ജില്ലാ തലത്തിൽ വിജയിയായി. തുടർന്നാണ് ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |