അടൂർ : നഗരസഭയിൽ പറക്കോടും അടൂരിലും രണ്ട് ഹെൽത്ത് വെൽനസ് സെന്റർ ആരംഭിക്കാൻ നഗരസഭാ കൗൺസിൽയോഗം തീരുമാനിച്ചു. ഇന്നലെ നഗരസഭാ ചെയർമാൻ ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. എൻ.ആർ.എച്ച്.എമ്മിന്റെയും ആരോഗ്യകേരളം പദ്ധതിയുടെയും സഹായത്തോടെയാകും സെന്ററുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ പണവും മരുന്നും കണ്ടെത്തുക. പറക്കോട് പഴയ ലൈബ്രറി കെട്ടിടം നവീകരിച്ച് 2000 ചതുരശ്രയടിയിൽ സൗകര്യമൊരുക്കും. അടൂരിലേത് പന്നിവിഴ പാമ്പേറ്റ് കുളത്തിനോട് ചേർന്ന് പണി നടക്കുന്ന കെട്ടിടത്തിലാകും. സാധാരണക്കാരായ രോഗികൾക്ക് ജനറൽ ആശുപത്രിയിലെ തിരക്കിൽപ്പെടാതെ ചെറിയരോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഇൗ സെന്റർ വഴി ലക്ഷ്യമിടുന്നത്. ഏഴംകുളം പറക്കോട് മേഖലയിൽ ഉള്ളവർ ചികിത്സതേടിയെത്തുന്നത് അടൂർ ജനറൽ ആശുപത്രിയിലാണ്. ഇൗ മേഖലയിലുള്ളവർക്ക് അടൂർ വരെയുള്ള യാത്ര ഒഴിവാക്കി പരിസരപ്രദേശത്തുതന്നെ ഇതോടെ ചികിത്സ ലഭ്യമാകും. ഇൗ സെന്ററുകളിൽ ഫിസിയോതെറാപ്പി, ലാബ്, ഡോക്ടർമാർ, നഴ്സ്, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ താൽക്കാലികമായി നിയമിക്കും. ആഴ്ചയിൽ ഒരുദിവസം ന്യൂറോ അടക്കമുള്ള സെപഷ്യലൈസ്ഡ് ഡോകടർമാരുടെ സേവനവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകും. പറക്കോട്ടെ സെന്റർ ആരംഭിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത മാസം മദ്ധ്യത്തോടെ ഇവിടെ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കും. പാമ്പേറ്റ് കുളത്തിന് സമീപത്തായി സമീപകാലത്തായി നിർമ്മിച്ച കെട്ടിടവും ഉടൻ സജ്ജമാക്കും. ഇതിന്റെ മുന്നോടിയായി കാടുകയറി കിടന്ന പരിസരം വൃത്തിയാക്കി.
ആരോഗ്യരംഗത്ത് വിപ്ളവകരമായ ചുവടുവെയ്പ്പാകും. ജനറൽ ആശുപത്രിയിൽ എത്താതെ തന്നെ ഫസ്റ്റ് എയ്ഡും സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയും തീർത്തും സൗജന്യമായി ലഭ്യമാക്കും. അടൂർ ജനറൽ ആശുപത്രിയിലെ തിരിക്ക് ഒരു പരിധിവരെ പരിഹരിക്കാനാകും.
ഡി.സജി,
ചെയർമാൻ, അടൂർ നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |