ശബരിമല : നെയ്യ്‌ത്തേങ്ങയെന്ന് കരുതി തീർത്ഥാടകൻ അബദ്ധത്തിൽ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽ മൂലം തിരികെ ലഭിച്ചു. ഫോൺ എടുക്കുന്നതിനിടെ അഗ്നിശമനസേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂർ പള്ളിക്കൽ ആനകുന്നം ചന്ദനഹൗസിൽ അഖിൽരാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് ആഴിയിൽ നിന്ന് വീണ്ടെടുത്തത്. ഫയർ ഓഫീസറായ വി.സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അഭിഷേകത്തിന് നെയ്യ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈൽ ഫോണും ആഴിയിൽ വീഴുകയായിരുന്നു. അഗ്നി ശമനസേനയുടെ സന്നിധാനം കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പി.മധുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്‌ക്യു ഓഫീസർ ഗണേശൻ, ഫയർ ഓഫീസർമാരായ വി.സുരേഷ് കുമാർ, പി.വി.ഉണ്ണികൃഷ്ണൻ, അരുൺകുമാർ എന്നിവരുടെ സംഘമാണ് ഫോൺ വീണ്ടെടുക്കാൻ നേതൃത്വം നൽകിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |