അടൂർ : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആരംഭിച്ച ഫ്ലാറ്റുകളുടെ നിർമ്മാണം ത്രിശങ്കുവിൽ. ഏഴംകുളം പഞ്ചായത്തിലെ ഏനാത്തും പന്തളം നഗരസഭയിലെ മുടിയൂർകോണത്തുമാണ് ഫ്ലാറ്റ് പണി ആരംഭിച്ചത്. നിർമ്മാണ ഉദ്ഘാടനം 2020 സെപ്റ്റംബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മുടിയൂർകോണം മന്നത്തു കോളനിയിൽ നഗരസഭയുടെ 72.5 സെന്റ് സ്ഥലത്ത് കെട്ടിടസമുച്ചയ നിർമ്മാണം ആരംഭിച്ചു. നാലുനിലകളിലായി 32, 12 വീതം ഫ്ലാറ്റുകളുള്ള രണ്ടു ടവറുകളാണ് ഇവിടെ പ്ലാൻ ചെയ്തത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്‌ലറ്റുമടങ്ങുന്ന ഒരു ഫ്ലാറ്റിന് 512 ചതുരശ്ര അടി വിസ്തീർണമാണ് നിശ്ചയിച്ചത്.
ഏനാത്ത് പഞ്ചായത്തിൽ 88 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് പണി ആരംഭിച്ചത്. നാലുനിലകളുള്ള 28 വീതം ഫ്ലാറ്റുകളുള്ള രണ്ട് ടവറുകളാണ് പ്ലാൻ ചെയ്തത്. മുടിയൂർകോണത്തെ രണ്ട് ഫ്ലാറ്റുകൾക്കും അടിത്തറ കെട്ടിയിട്ടെയുള്ളു. ഏനാത്തെ ഒരു ഫ്ലാറ്റിന് അടിത്തറ പണിതു.
മുടിയൂർകോണത്തെ ഫ്ലാറ്റ് നിർമ്മാണത്തിന് 5.58 കോടി രൂപയും ഏനാത്തെ ഫ്ലാറ്റിന് 7.27 കോടിരൂപയും ആണ് അനുവദിച്ചത്.
ലൈറ്റ് ഗേജ്, സ്റ്റീൽ ഫ്രെയിം ഘടകങ്ങൾ ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഏനാത്തെ പണികൾ അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി നാരായണറാവു കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡും മുടിയൂർകോണത്തെ നിർമ്മാണം ഹൈദ്രാബാദ് ആസ്ഥാനമായ പെന്നാർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമാണ് കരാറെടുത്തത്. ആറുമാസം നിർമ്മാണ കാലാവധി പറഞ്ഞിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും മണ്ണിൽ നിന്ന് കെട്ടിട സമുച്ചയം ഉയർന്നിട്ടില്ല. പണികൾ വൈകുന്നതിന് കൃത്യമായ കാരണവും അധികൃതർക്കില്ല. കൊവിഡും തൊഴിലാളിക്ഷാമവുമാണ് പതിവ് പല്ലവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |