ശബരിമല : അരവണ നിറച്ച് സീൽ ചെയ്യുന്നതിനിടെ പൊട്ടിയ ടിന്നുകൾ കൂട്ടത്തോടെ കത്തിച്ചു. പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിലാണ് ഇവ കത്തിച്ചത്. യന്ത്രസംവിധാനത്തിൽ അരവണ നിറച്ച് ഫ്ളിപ്പ് ലീഡ് ഘടിപ്പിക്കുമ്പോൾ ടിന്നുകൾ പൊട്ടുകയായിരുന്നു. പൊട്ടിയ ടിന്നുകൾക്കൊപ്പം നിറച്ച അരവണയും നഷ്ടമായത് ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടത്തിനും കാരണമായിട്ടുണ്ട്. തീർത്ഥാടനത്തിന്റെ തുടക്കം മുതൽ ടിന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ ഉയർന്നെങ്കിലും പകരം ടിന്നുകൾ എത്തിക്കണമെന്ന് കരാർ കമ്പനിക്ക് നോട്ടീസ് നൽകിയതല്ലാതെ ബോർഡിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇപ്പോൾ പന്ത്രണ്ട് ലക്ഷത്തോളം ടിൻ അരവണ കരുതൽ ശേഖരമുണ്ടെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ കരാറുകാർ എത്തിച്ച 25 ലക്ഷവും പുതിയ കരാറുകാർ എത്തിച്ച 15 ലക്ഷവും നിറയ്ക്കാത്ത ടിന്നുകളും ശേഖരത്തിലുണ്ട്.
കരാറുകാരായ ന്യൂഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ആദ്യഘട്ടം എത്തിച്ച ടിന്നുകൾ പൊട്ടിയതിനാൽ മുൻ വർഷങ്ങളിൽ മിച്ചംവന്ന ടിന്നുകളിലാണ് ഇപ്പോൾ അരവണ നിറയ്ക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ഒൻപത് ലെയർ പേപ്പറുകൾ ഉപയോഗിച്ചാണ് മുൻ വർഷങ്ങളിലെ ടിന്നുകൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണത്ത കരാറുകാർ ഇത് ആറ് ലെയറായി ചുരുക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |