ശബരിമല : ശരംകുത്തിയിലെ ക്യൂ കോംപ്ലക്‌സിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സന്നിധാനം എ.ഡി.എം പി.വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ക്യൂ കോംപ്ലക്‌സിൽ കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവിടെയെത്തുന്ന ഭക്തർക്ക് നിർദ്ദേശങ്ങൾ നൽകാനായി വിവിധ ഭാഷകളിലുള്ള അനൗൺസ്‌മെന്റ് സംവിധാനം അടുത്തദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങും. ക്യൂ കോംപ്ലക്‌സുകളുടെ ഉപയോഗം സംബന്ധിച്ച് തീർത്ഥാടകർക്ക് മനസിലാകുന്ന രീതിയിൽ വിവിധ ഭാഷകളിലാകും അനൗൺസ്‌മെന്റ്. മരക്കൂട്ടം മുതൽ ശരംകുത്തിവരെയുള്ള ശരണപാതയിൽ എട്ടുബ്ലോക്കുകളിലായി 24 ക്യൂ കോംപ്ലക്‌സുകളും വിശാലമായ നടപ്പന്തലുമുണ്ട്. ഇവിടെ തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശുചിമുറികളും ഏർപ്പെടുത്തിയിട്ടുണ്ട്.
വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യൂ സംവിധാനവുമുണ്ട്. ഇതിനുപുറമെ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഇവിടെ ഒരു നിര ഒഴിച്ചിട്ടിട്ടുമുണ്ട്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ഭക്ഷണശാലകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കാനും തീരുമാനമായി.
നടപ്പാതകളിലും മറ്റും തീർത്ഥാടകർക്ക് തടസമുണ്ടാക്കിയ മരച്ചില്ലകളെല്ലാം വെട്ടിമാറ്റിയിട്ടുണ്ട്. ഭക്തർക്ക് സുരക്ഷിതമായി വിരിവയ്ക്കാനുള്ള സൗകര്യം ആവശ്യത്തിനുണ്ടെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ശബരിമല സ്‌പെഷ്യൽ ഓഫീസർ ആനന്ദ്.ആർ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, അസി.സ്‌പെഷ്യൽ ഓഫീസർ നിതിൻരാജ് , ഡ്യൂട്ടി മജിസ്‌ട്രേറ്റ് ടി.മുരളി തുടങ്ങിയവർ പങ്കെടുത്തു.
മരിച്ചത് 24 തീർത്ഥാടകർ
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇൗ തീർത്ഥാടനകാലത്ത് മരിച്ചത് 24 തീർത്ഥാടകരാണ്. ഭൂരിഭാഗം പേരുടെയും മരണകാരണം ഹൃദയാഘാതമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ തീർത്ഥാടകർ പതിവായി കഴിക്കുന്ന മരുന്നുകൾ ഒപ്പം കരുതണമെന്നും കൃത്യസമയത്ത് അവ ഉപയോഗിക്കണമെന്നും ഇക്കാര്യം ഓർമ്മിപ്പാകാനായി വിവിധ സ്ഥലങ്ങളിൽ ഇടവിട്ട് അനൗൺസ്‌മെന്റ് നൽകാനും യോഗം തീരുമാനിച്ചു. തീർത്ഥാടകർക്ക് അവശ്യഘട്ടങ്ങളിൽ ആരോഗ്യവകുപ്പ്, കേരള പൊലീസ്, അഗ്‌നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായം തേടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |