തിരുവല്ല: ലോകകപ്പ് ഫുട്ബാളിന്റെ ആരവം കെട്ടടങ്ങുന്നതിന് മുമ്പായി തിരുവല്ലയിലെ ഫുട്ബാൾ പ്രേമികൾക്കായി പുതിയ ഒരു മൈതാനം കൂടി. 40മീറ്റർ നീളവും 30മീറ്റർ വീതിയുമുള്ള ഫീഫ അപ്രൂവ്ഡ് കൃത്രിമ ടർഫ് റോബീസ് അരീന എന്ന പേരിൽ കിഴക്കൻമുത്തൂരിൽ പ്രവർത്തനം ആരംഭിച്ചത്. കിഴക്കൻമുത്തൂർ ജംഗ്ഷനിൽ നിന്നും അരകിലോമീറ്റർ കിഴക്കോട്ട് മാറി വയറ്റാട് റോഡിലാണ് പുതിയ കളിസ്ഥലം ഒരുക്കിയിട്ടുള്ളത്. ആന്റോ ആന്റണി എം.പി.മൈതാനത്തിന്റെ സമർപ്പണം നിർവഹിച്ചു. ഫുട്‌ബാളിന് വളക്കൂറുള്ള തിരുവല്ലയിൽ ആധുനീക രീതിയിലുള്ള കളിക്കളങ്ങൾ ഭാവിതാരങ്ങളുടെ വളർച്ചക്ക് ഏറെ ഉപകരിക്കുമെന്ന് ആന്റോ ആന്റണി പറഞ്ഞു. എം.പി.ഫണ്ട് ഉപയോഗിച്ച് പബ്ലിക്ക് സ്റ്റേഡിയത്തിൽ വോളിബാൾ, ബാസ്കറ്റ് ബാൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവ കളിക്കാനും ആരോഗ്യപരിപാലനത്തിനായി ഓപ്പൺ ജിം, കുട്ടികൾക്ക് എന്റർടെയിൻമെന്റ് പാർക്ക് എന്നിവയും ഉടനെ നിർമ്മിക്കുമെന്നും എം.പി പറഞ്ഞു. ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി.ചാക്കോയും സന്തോഷ് ട്രോഫ്രി താരം അലക്സ് ഏബ്രഹാമും ചേർന്ന് അഞ്ച് പേർക്ക് കളിക്കാവുന്ന 2 ഫുട്ബാൾ ഗ്രൗണ്ടുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. തിരുവല്ലയിലെ നാലാമത്തെ ടർഫ് ഫുട്ബാൾ കോർട്ടാണ് റോബീസ് അരീന. 45ലക്ഷം രുപ ചെലവഴിച്ച് നിർമിച്ച മനോഹരമായ സ്റ്റേഡിയത്തിൽ സെവൻസും ഫൈവ്‌സും കളിക്കാനും ഫ്ലഡ്ലൈറ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോ.റജിനോൾഡ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സജി എം.മാത്യൂ, ജോൺ മാത്യൂ, റോബി മാത്യൂ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |