ശബരിമല : മണ്ഡല, മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശുചിത്വം ഉറപ്പാക്കുന്നതിന് നിതാന്ത ജാഗ്രതയാണ് സർക്കാർ പുലർത്തിയത്. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് 1000 വിശുദ്ധി സേനാംഗങ്ങളെയാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി നിയോഗിച്ചിരുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വിപുലമായ ശുചീകരണമാണ് മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് വിശുദ്ധി സേന നടത്തിയത്. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിൽ കൈയ്മെയ് മറന്നുള്ള പ്രവർത്തനമാണ് സാനിറ്റേഷൻ സൊസൈറ്റിയുടെ വിശുദ്ധ സേനാംഗങ്ങൾ നടത്തുന്നത്. സന്നിധാനവും പരിസരവും സദാ സമയവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഇവരുടെ പങ്ക് ശ്രദ്ധേയമാണ്. പൂങ്കാവനത്തെ ശുചിയായി സൂക്ഷിക്കണമെന്ന സന്ദേശം തീർഥാടകർക്ക് നൽകുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മിഷൻഗ്രീൻ ശബരിമല, ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല, പോലീസിന്റെ പുണ്യം പൂങ്കാവനം എന്നീ പദ്ധതികൾ വിജയകരമായി തീർഥാടനകാലത്ത് നടപ്പാക്കി. പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാ നദി മാലിന്യമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മിഷൻ ഗ്രീൻ ശബരിമലയുടെ ഭാഗമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവത്കരണവും നടത്തി. പമ്പാ നദിയിലെ മലിനജലം ഒഴുക്കി കളയുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |