തിരുവനന്തപുരം : ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ 84 വയസുള്ള വൃദ്ധയിൽ നടത്തി രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.ഇന്ത്യയിൽ ഇതിനു മുമ്പ് ഈ രോഗത്തിനുള്ള ശസ്ത്രക്രിയ നടന്നത് 82 വയസുള്ള രോഗിക്കായിരുന്നു.ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രത്തിലെ ഹെർണിയ മൂലമുള്ള അസ്വസ്ഥത കാരണം രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വൃദ്ധയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.കടുത്ത ശ്വാസതടസവും ഛർദ്ദിയുമായിരുന്നു ലക്ഷണം.സി.ടി സ്‌കാൻ പരിശോധനയിൽ വൻകുടൽ, ഒമെറ്റം എന്നിവ നെഞ്ചിലേക്ക് കയറിയിരിക്കുന്ന നിലയിലാണെന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് രോഗിയുടെ പ്രായം വെല്ലുവിളിയായെങ്കിലും അത്യാധുനിക ഉപകരണങ്ങൾ താക്കോൽ ദ്വാര ശസ്ത്രകിയയ്ക്ക് ഏറെ സഹായകരമായി. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകൾ തീർത്ത് അതിനു മുകളിൽ ഒരു മെഷ് തുന്നിച്ചേർത്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി സുഖം പ്രാപിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോ.ആർ.സി.ശ്രീകുമാറിന്റെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. സർജറി വിഭാഗത്തിലെ ഡോ.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ.ജി.ഉണ്ണികൃഷ്ണൻ, ഡോ.സജി, ഡോ.കെവിൻ, ഡോ.അർച്ചന,അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ.മായ,ഡോ.സുമ,ഡോ.തുഷാര,ഡോ.രഞ്ജന,നേഴ്സുമാരായ പ്രിൻസിത,ശില്പ എന്നിവർ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |