കിളിമാനൂർ: മദ്യപാനത്തിനിടെ ഉണ്ടായ കലഹത്തിൽ അച്ഛനെ മകൻ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ കിഴക്കേകര മേലതിൽ വീട്ടിൽ രാജനെയാണ് (60)മകൻ രാജേഷ് (28) ബുധനാഴ്ച രാത്രി 10ഓടെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ മടവൂരിൽ നിന്ന് കിളിമാനൂർ പൊലീസ് പിടികൂടി.
രാജനും രാജേഷും ഒരുമിച്ച് വീട്ടിലിരുന്ന് മദ്യപിച്ച് വഴക്കിടുകയും രാജേഷ് മദ്യപിക്കാനെടുത്ത ഗ്ലാസുകൊണ്ട് അച്ഛന്റെ കഴുത്തിൽ കുത്തി, തോർത്തുകൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ടാറിംഗ് തൊഴിലാളിയായ രാജേഷ് ഭാര്യയുമായി വഴക്കിട്ട് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോൾ രാജന്റെ ഭാര്യ സുലോചന ചിറയിൻകീഴിലുള്ള ബന്ധുവീട്ടിലായിരുന്നു. അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ വിളിച്ചറിയിച്ച ശേഷമാണ് കടന്നത്.വഴക്ക് പതിവായതിനാൽ രാജേഷിന്റെ വാക്കുകൾ ആരും ഗൗരവമായെടുത്തില്ല.
ഇന്നലെ രാവിലെയാണ് അയൽവാസികൾ കഴുത്തിൽ തോർത്തു മുറുകി മരിച്ച നിലയിൽ രാജനെ കണ്ടത്. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി രാസിത്, കിളിമാനൂർ സി.ഐ സനൂജ്, എസ്.ഐ വിജിത് എസ്.നായർ, ഷാജി,രാജേന്ദ്രൻ,എ.എസ്.ഐ താഹിർ, സി.പി.ഒമാരായ ഷംനാദ്, അരുൺ,രജിത്,ഷാജി,സുനിൽ,തസിൻ, ശ്രീരാജ്, ഷാഡോ ടീം അംഗങ്ങളായ ദീലിപ്, ഫിറോസ്,അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ
പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |