തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വർക്കല അയിരൂർ മുൻ എസ്.എച്ച്.ഒ ആർ. ജയസനലിന് ഡി.ജി.പി പിരിച്ചുവിടൽ നോട്ടീസ് നൽകി.നടപടിക്ക് മുമ്പ് വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണം. ഇതിനു ശേഷമായിരിക്കും പിരിച്ചുവിടൽ ഉത്തരവിറക്കുക. ഗുണ്ടകളിൽ നിന്ന് കൈക്കൂലി വാങ്ങിയതുൾപ്പെടെ ജയസനലിനെതിരായ അഞ്ച് കുറ്റങ്ങളും ഡി.ജി. പിയുടെ നോട്ടീസിൽ പറയുന്നുണ്ട്.
റിസോർട്ട് ഉടമയോട് കൈക്കൂലി ചോദിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന സി.ഐ സർവീസിൽ തിരിച്ചുകയറിയതിന് പിന്നാലെയാണ് ഈ പരാതി പുറത്തുവന്നത്. സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് സി.ഐ ജയസനിലിനെതിരെ പരാതി നൽകിയത്. പ്രതിയെ ഗൾഫിൽ നിന്ന് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത ശേഷം സി.ഐ തന്റെ ക്വാർട്ടേഴ്സിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നും കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 50,000 രൂപ വാങ്ങുകയും ചെയ്‌തു. ബാക്കി തുക നൽകാത്തതിന് പ്രതിക്കെതിരേ കള്ളക്കേസും ചുമത്തി.
ഗൾഫിൽ നിന്നെത്തിയ പ്രതി സഹോദരനൊപ്പം സ്റ്റേഷനിൽ കാണാനെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്, ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും ജയസനൽ പറഞ്ഞു. പിന്നീട് പ്രതിയെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് പരാതി. പിന്നീട് യുവാവിനെ പോക്സോ കേസ് ചുമത്തി ജയിലിലടയ്‌ക്കുകയായിരുന്ന
സി.ഐയുടെ പീഡനം പോക്സോ പ്രതി ഭാര്യയോട് വെളിപ്പെടുത്തി. ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സി.ഐക്കെതിരെ പരാതി നൽകുകയായിരുന്നു. റൂറൽ എസ്.പിയുടെ റിപ്പോർട്ട് പ്രകാരം സി.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. ജയസനലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി മാസങ്ങളായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പീഡനക്കേസുകളിലെ പ്രതികളും അന്വേഷണം അട്ടിമറിച്ചവരുമായ ആറ് പേരെ ഇതുവരെ പിരിച്ചുവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |