വർക്കല: ഒരു താലൂക്കിൽ ഒരു കുടുംബകോടതി എന്ന ആശയം വർക്കലയിൽ നടപ്പാകുന്നില്ല. വർക്കല താലൂക്ക് സ്ഥാപിതമായി 7 വർഷം കഴിഞ്ഞിട്ടും വർക്കലയിൽ കുടുംബകോടതി സ്ഥാപിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് മാറിമാറി വരുന്ന സർക്കാരുകളും നിയമവകുപ്പും വരുത്തുന്നത്. വർക്കലയിൽ കുടുംബ കോടതി ഇല്ലാത്തതിനാൽ ആറ്റിങ്ങൽ കുടുംബ കോടതിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
കേസുകളുടെ ബാഹുല്യം കാരണം തീർപ്പാക്കൽ വൈകുന്ന സാഹചര്യം കണക്കിലെടുത്ത് വർക്കല താലൂക്കിൽ കുടുംബ കോടതി എത്രയും വേഗം സ്ഥാപിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. ഇടവ, ഇലകമൺ, വെട്ടൂർ, ചെമ്മരുതി വില്ലേജുകളുടെ പരിധിയിലുള്ള കേസുകളാണ് ആറ്റിങ്ങൽ കുടുംബ കോടതിയിൽ ഏറ്റവും കൂടുതലുള്ളത്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ മാസത്തിൽ എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചകളിലും വർക്കല കോടതിയിൽ ഉച്ചകഴിഞ്ഞ് ക്യാമ്പ് സിറ്റിംഗ് നടത്തി വന്നിരുന്നത് ഒരു പരിധി വരെ സ്ത്രീകൾക്കും കുട്ടികൾക്കും അനുഗ്രഹമായിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 5 മാസക്കാലമായി ക്യാമ്പ് സിറ്റിംഗ് നടക്കാത്തതുമൂലം നിരവധിപേർ നിരാശയിലാണ്.
നിലവിലെ കുടുംബ കോടതി - ആറ്റിങ്ങൽ മാത്രം
വർക്കല താലൂക്കിൽ മടവൂർ, പള്ളിക്കൽ, നാവായിക്കുളം, കരവാരം, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വെട്ടൂർ, ഇടവ, ഇലകമൺ, ചെമ്മരുതി എന്നീ പഞ്ചായത്തുകളിലെയും വർക്കല നഗരസഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയും നിരവധി പേരുടെ കുടുംബ വ്യവഹാരങ്ങൾക്ക് ആറ്റിങ്ങൽ കോടതിയെയാണ് വർഷങ്ങളായി ആശ്രയിക്കുന്നത്.
പ്രശ്നം
ആറ്റിങ്ങൽ കുടുംബ കോടതിയിൽ നിലവിലുള്ള കേസുകളുടെ 70 ശതമാനത്തോളം കേസുകൾ വർക്കല താലൂക്കിലായതിനാൽ കേസുകൾ പലതും അനന്തമായി നീളുകയാണ്. കുട്ടികൾക്ക് പ്രതിമാസ ചെലവ് കഴിഞ്ഞ ഒരു വർഷക്കാലമായി ലഭിക്കാത്ത നിരവധി കേസുകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ അനന്തമായി നീളുകയാണ്.
നിലവിൽ കുടുംബ കോടതികൾ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം,ആറ്റിങ്ങൽ എന്നിവിടങ്ങളിലായി 4 കുടുംബകോടതികളാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |