കോവളം: തീവ്രവാദികൾ, ലഹരിക്കടത്ത് സംഘങ്ങൾ തുടങ്ങിയവർ കടൽമാർഗം രാജ്യത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി തീരദേശ പൊലീസും മറ്റ് ഏജൻസികളും. മത്സ്യത്തൊഴിലാളികളെ സ്വാധീനിച്ച് തീരദേശ മേഖലയിലൂടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും കടത്തുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞമടക്കമുള്ള സംസ്ഥാനത്തെ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളുടെയും പരിധിയിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പൽചാൽ കഴിഞ്ഞുള്ള മേഖലയിൽ കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയും നിരീക്ഷണം നടത്തും.
സുരക്ഷ ഉറപ്പാക്കാൻ സംയുക്ത നിരീക്ഷണത്തിന് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കർമ്മ പദ്ധതികളും ആവിഷ്കരിക്കും. തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ ജോയിന്റ് കോസ്റ്റൽ പട്രോളിംഗ് (ജെ.സി.പി) സംവിധാനമാണ് ഒരുക്കുന്നത്. മറൈൻ പൊലീസിന് ആവശ്യമായ പരിശീലനം കോസ്റ്റ് ഗാർഡ് നൽകും. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളിലും മറ്റുയാനങ്ങളിലുമാണ് പരിശീലനം നൽകുന്നത്. വിവിധ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം നൽകി കടലിലെ സ്ഥിതിഗതികളിൽ പ്രവർത്തിക്കാൻ മറൈൻ പൊലീസിനെ സജ്ജമാക്കും. സുരക്ഷ, നാവിഗേഷൻ, നടപടിക്രമങ്ങൾ, നിയമപരിപാലനം, രക്ഷാപ്രവർത്തനം, അന്വേഷണം തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. കടലിലെ കലുഷിതമായ അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ ഈ പരിശീലനങ്ങളിലൂടെ സാധിക്കും.
വിവിധ ഏജൻസികൾ ഒരുമിച്ച്
നാവികസേന, കോസ്റ്റ് ഗാർഡ്, മറൈൻ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് തുടങ്ങിയ വിവിധ ഏജൻസികൾ സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങളും ഉടൻ സജ്ജമാക്കും. വിവിധ ഏജൻസികൾ തമ്മിൽ ആശയവിനിമയം ഉൾപ്പെടെയുള്ള മേഖലകളിലും കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലും യോജിച്ച് പ്രവർത്തിക്കാനും ധാരണയായി.
സംയുക്ത പട്രോളിംഗ് സംവിധാനം നിലവിൽ വരുന്നതോടെ മറൈൻ പൊലീസിന്റെ പ്രവർത്തന മികവ് വർദ്ധിക്കുമെന്നും ഇതുവഴി തീരദേശസുരക്ഷ കൂടുതൽ ശക്തമാകുമെന്നുമാണ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നത്. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വിദേശ കപ്പലുകളുണ്ടാക്കുന്ന അപകടങ്ങൾ, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയവ ഫലപ്രദമായി ചെറുക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് സംയുക്ത പദ്ധതികളും തയ്യാറാക്കും.
കടത്തിന് എളുപ്പം ജലമാർഗം
കടൽ വഴി വൻതോതിൽ മയക്കുമരുന്ന് എത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ പരിശോധന ശക്തമാക്കാനാണ് സംയുക്ത ഏജൻസികളുടെ തീരുമാനം. അഫ്ഗാനിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഇന്ത്യൻ തീരം വഴി പ്രത്യേക ലഹരിപാത തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐ.ബിയുടെ കണ്ടെത്തൽ. പാകിസ്ഥാൻ അതിർത്തി വഴി കരമാർഗം ഹെറോയിൻ ഇന്ത്യയിൽ എത്തിക്കുന്ന പതിവുണ്ടെങ്കിലും ഇതിനെക്കാൾ സുരക്ഷിതവും എളുപ്പവും എന്ന നിലയിലാണ് ജലമാർഗമുള്ള കടത്ത് ശക്തമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |