തിരുവനന്തപുരം: നീതി ആയോഗിന്റെ 2021- 22ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുവനന്തപുരം നാലാം സ്ഥാനം നേടിയതിലുള്ള അഭിനന്ദന പ്രമേയ ചർച്ചയ്‌ക്കിടെ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നവർക്കും വ്യാജ പ്രചാരണം നടത്തുന്നവർക്കുമുള്ള മറുപടിയാണ് അവാർഡെന്ന് പ്രേമയം അവതരിപ്പിച്ച മേയർ പറഞ്ഞു. ആരോപണ - പ്രത്യാരോപണങ്ങൾ ശക്തമായതോടെ അജൻഡകളിലെ ചർച്ച ഒരു മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. നേട്ടത്തിൽ നഗരസഭയുടെ പ്രവർത്തനമികവ് വിശദീകരിച്ച് ഭരണപക്ഷ അംഗങ്ങളായ ഡി.ആർ. അനിലിന്റെയും എച്ച്. സലീമിന്റെയും അവകാശവാദമാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. നഗര വികസനത്തിന് നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇൗ നേട്ടമെന്ന് ഭരണപക്ഷാംഗങ്ങൾ പറഞ്ഞു.
2015ൽ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയതെന്ന് ബി.ജെ.പി അംഗങ്ങളായ എം.ആർ. ഗോപനും വി.ജി. ഗിരിയും തിരിച്ചടിച്ചു. അന്ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നില്ലെന്നും മേയർ ആര്യാ രാജേന്ദ്രനല്ലായിരുന്നുവെന്നും അവർ പരിഹസിച്ചു. ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ 100രൂപ പാർട്ടി ഫണ്ടിലേക്ക് വാങ്ങുകയാണെന്ന എം.ആർ. ഗോപന്റെ പരാമർശത്തെച്ചൊല്ലി ഭരണപക്ഷം ബഹളം വച്ചതോടെയാണ് ചർച്ച അവസാനിച്ചത്.
കരട് നികുതി കുടിശിക പട്ടിക പ്രസിദ്ധീകരിച്ച ശേഷം കോർപ്പറേഷനിലേക്ക് പരാതി പ്രവാഹമാണെന്ന് യു.ഡി.എഫ് നേതാവ് പി. പദ്മകുമാർ ആരോപിച്ചു. എന്നാൽ 300 പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നായിരുന്നു മേയറുടെ മറുപടി. വെബ്‌സൈറ്റ് സാധാരണക്കാരന് അപ്രാപ്യമാണെന്ന് പാൽക്കുളങ്ങര കൗൺസിലർ പി. അശോക് കുമാർ പറഞ്ഞു.
വികസനകാര്യ സ്ഥിരംസമിതി അവതരിപ്പിച്ച വിഷയങ്ങളുടെ ചർച്ചകൾക്കിടെ കോർപ്പറേഷൻ കെട്ടിടത്തിൽ വാർഡ് കേന്ദ്രം അനുവദിക്കാത്തതിൽ നെട്ടയം കൗൺസിലർ നന്ദഭഗർവിന്റെ പ്രതിഷേധം വീണ്ടും ബഹളത്തിനിടയാക്കി. ' ഭരണസമിതി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, നെട്ടയം നഗരസഭാ കെട്ടിടത്തിൽ വാർഡ് ഓഫീസ് അനുവദിക്കുക ' എന്ന് എഴുതിയ പ്ലക്കാർഡുമായി കൗൺസിലർ നടുത്തളത്തിലെത്തി. മറ്റ് ബി.ജെ.പി കൗൺസിലർമാർ വിഷയം ഏറ്റെടുത്തതോടെ തർക്കം മുറുകി.
ഭരണപക്ഷ കൗൺസിലർ അംശു വാമദേവനുമായുള്ള വാഗ്വാദത്തിൽ നന്ദഭാർഗവിനെ മേയർ താക്കീത് ചെയ്‌തു. നന്ദഭാർഗവൻ മര്യാദയുടെ ഭാഷയിൽ സംസാരിക്കണമെന്നും കൗൺസിൽ അംഗത്തെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ വേണ്ടെന്നും മേയർ മുന്നറിയിപ്പ് നൽകിയതോടെ അംശുവാമദേവനും അതിരുവിട്ട് സംസാരിച്ചെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. നഗരസഭയുടെ വരുമാന സ്രോതസായ കെട്ടിടം സന്നദ്ധ സംഘടനയായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് നേരത്തേ ആവശ്യപ്പെട്ടെന്നും അത് അവർക്ക് നൽകുമെന്നും മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |