ഓഫീസ് അടുത്തമാസം തുറക്കും
തിരുവനന്തപുരം:രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് ഹൈഡ്രോഗ്രാഫിക് സർവേ വൈകാതെ തുടങ്ങും. സർവേ വിഭാഗത്തിന്റെ ഓഫീസ് ഫെബ്രുവരിയിൽ വിഴിഞ്ഞത്ത് ആരംഭിക്കും. മുതലപ്പൊഴി മുതൽ പൂവാർ വരെയുള്ള തീരത്തെക്കുറിച്ചും കടലിലുണ്ടാകുന്ന വ്യതിയാനങ്ങൾ പഠന വിധേയമാക്കുന്നതിനും വേണ്ടിയാണ് ഓഫീസ് ആരംഭിക്കുന്നത്. ഈ പ്രദേശങ്ങളിൽ നിരന്തരം ഹൈഡ്രോഗ്രാഫിക് സർവേ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയ പഠനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തെ മുൻനിറുത്തി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം പോലുള്ള വിപത്തുകളെ നേരിടുകയാണ് ലക്ഷ്യം.
കണ്ടെത്തുന്നത്
തീരത്തുനിന്ന് 20 കിലോമീറ്ററിനുള്ളിലുള്ള കടൽ വിഭവങ്ങൾ
പാറക്കൂട്ടങ്ങളുടെ യഥാർത്ഥ രൂപം
കടലിലെ സസ്യജന്തുജാലങ്ങൾ
പാറക്കൂട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങൾ
തീരത്തുനിന്ന് 20 കിലോമീറ്റിനുള്ളിലേക്ക് പോകുമ്പോൾ ഓരോ പോയിന്റിലുമുള്ള ആഴം,അടിയൊഴുക്ക്, വെള്ളത്തിന്റെ ഘടന
വേലിയേറ്റവും വേലിയിറക്കവുംമൂലം തീരത്തുണ്ടാകുന്ന മാറ്റങ്ങൾ
തീരശോഷണം
കടലിന്റെ ആഴം
റോബോട്ടിക്‌സ് കാമറ
മനുഷ്യന് നേരിട്ട് എത്തിപ്പെടാൻ കഴിയാത്ത കടലിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാനും കടലിലെ വ്യതിയാനങ്ങൾ തിരിച്ചറിയാനും റോബോട്ടിക്‌സ് സംവിധാനമുള്ള കാമറകൾ സ്ഥാപിക്കും. കടലിലും കായലുകളിലും നദികളിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തി അവയെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. ഇതിനായി 13 ലക്ഷം രൂപ മുതൽമുടക്കി കാമറ വാങ്ങി അതിന്റെ പരീക്ഷണ ഉദ്ഘാടനം ഡിസംബറിൽ നടത്തിയിരുന്നു. ഉപഗ്രഹം, ഹൈപ്പാക് എന്ന സോഫ്‌റ്റ്‌വെയർ, വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന സ്‌കാനർ, കാമറ അടക്കമുള്ളവയുടെ സഹായത്തോടെയാണ് സർവേ.
സർവേ വഴി അറിയാം
കപ്പലുകളുടെയും മത്സ്യബന്ധന യാനങ്ങളുടെയും സുഗമമായ സഞ്ചാരപാത
ഡ്രഡ്‌ജിംഗ് ഉൾപ്പെടെയുളള അനുബന്ധ ജോലികളുടെ ആവശ്യകത
മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങൾ
'സർവേ വഴി ശേഖരിക്കുന്ന ചിത്രങ്ങളെയും വീഡിയോ ദൃശ്യങ്ങളെയും കൂട്ടിയിണക്കിയുള്ള ത്രിമാന രൂപത്തിലുള്ള വിവരണങ്ങൾ ഡിജിറ്റൽ മാപ്പാക്കും. ഈ വിവരശേഖരണം ഗൂഗിളിൽ അപ്‌ലോഡ് ചെയ്യും.'
വി.ജിറോഷ് കുമാർ
ചീഫ് ഹൈഡ്രോഗ്രാഫർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |