വക്കം: റോഡരികിൽ ചുറ്റുമതിൽ ഇല്ലാത്ത ക്ഷേത്രക്കുളം അപകടഭീതി ഉയർത്തുന്നു. ഇറങ്ങ് കടവിന് സമീപം റോഡിനോട് ചേർന്നുള്ള പുളിവിളാകം ക്ഷേത്രക്കുളമാണ് കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും, പരിസരവാസികൾക്കും ഒരുപോലെ ഭീഷണിയാകുന്നത്. വക്കം ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ ആലുവിളാകം ക്ഷേത്രത്തിന്റെ ആറാട്ട് കുളമാണ് പാർശ്വഭിത്തിയില്ലാതെയും, സംരക്ഷണമില്ലാതെയും കിടക്കുന്നത്.
ചെറു വാഹനങ്ങൾ കുളത്തിന് സമീപത്ത് കൂടി പോയാൽ പാർശ്വഭിത്തി തകർന്ന് താഴെ വീഴുന്ന നിലയിലാണിപ്പോൾ. രാത്രികാലങ്ങളിലെ വാഹനയാത്ര പറയുകയും വേണ്ട. കുളം മറച്ച് കമ്പി മറയുന്നുണ്ടെങ്കിലും അത് പൂർണമല്ല. കുളത്തിന്റെ പ്രവേശന കവാടത്തിൽ പാഴ്ചെടികളും വളർന്നുകഴിഞ്ഞു. അടുത്ത അദ്ധ്യയന വർഷം ഉടൻ ആരംഭിക്കാനിരിക്കെ നിരവധി പിഞ്ച് കുട്ടികളാണ് ഇൗവഴി കാൽനടയായി കടന്ന് പോകുന്നത്. അടിയന്തരമായി കുളത്തിന് കൈവരി കെട്ടുകയും, തുറന്ന് കിടക്കുന്ന ഭാഗത്ത് ഗേറ്റ് സ്ഥാപിച്ച് നാട്ടുകാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് ആവശ്യം.
ഇതുവഴി സ്കൂളിലേക്ക് പോകുന്നത് നിരവധി കുട്ടികളാണ്. വാഹനങ്ങൾ കടന്നുപോകാൻ വേണ്ടി ഇവർ ഒതുങ്ങി കൊടുക്കുമ്പോൾ അപകടമുണ്ടാകുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
രണ്ട് വർഷം മുൻപ് റോഡ് വഴി കടന്നുപോയ ടിപ്പർ ലോറി ഇടിച്ച് പുളിവിളാകം കുളത്തിന്റെ കൈവരിയും, ഒരു വശം ഇടിഞ്ഞു താഴ്ന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ലോറിക്കാർ തന്നെ കുളത്തിന് പാർശ്വഭിത്തി കെട്ടിയെങ്കിലും കൈവരി നിർമ്മിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |