തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനുശേഷം സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ളാസിലെത്തുന്നത് ഏകദേശം 25,000ഓളം കുട്ടികൾ. രണ്ട് ദിവസത്തിന് ശേഷമേ കൃത്യമായ കണക്ക് ലഭിക്കൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം 21,411 വിദ്യാർത്ഥികളാണ് ഒന്നാം ക്ളാസിലെത്തിയത്.
രണ്ട് മുതൽ 10 വരെ ക്ലാസുകളിലും കുട്ടികൾ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. ഹയർസെക്കൻഡറി വിഭാഗം ഒഴികെ 2,98 ലക്ഷം കുട്ടികളാണ് നിലവിൽ ജില്ലയിലുള്ളത്. ഈ വർഷം മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്‌കൂളുകളിലെത്തും. മറ്റ് സിലബസുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മിക്ക സ്‌കൂളുകളിലും അധിക ഡിവിഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ. എസ് പറഞ്ഞു.
എല്ലാം തയ്യാർ
ജില്ലയിലെ 997 സ്‌കൂളുകളും ഹരിതചട്ടം പാലിച്ച് പ്രവേശനോത്സവത്തിനായി സജ്ജമായിട്ടുണ്ട്. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം നടക്കുന്ന കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി പ്രവേശനം തേടിയ പ്രീപ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗും പഠനോപകരണങ്ങളും നൽകും. ഉപജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ' സമ്പൂർണ' എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ സ്‌കൂൾ പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |