തിരുവനന്തപുരം: താളം തെറ്റിയ മാലിന്യ സംസ്കരണ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നഗരസഭ. ഉറവിട മാലിന്യ സംസ്കരണ പദ്ധതിയായ കിച്ചൺ ബിന്നാണ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. ഇടയ്ക്ക് പരിപാലനമില്ലാതെ നശിച്ച പദ്ധതിയാണിത്.നഗരത്തിൽ മാലിന്യ സംസ്കരണം താളം തെറ്റി, പാതയോരങ്ങളിൽ ഉൾപ്പെടെ മാലിന്യം കുന്നുകൂടിയ സാഹചര്യത്തിലാണ് കിച്ചൺ ബിൻ പ്രോത്സാഹിപ്പിക്കാൻ നഗരസഭ മുന്നിട്ടിറങ്ങുന്നത്.
രണ്ട് ഘട്ടങ്ങളായി 50000 കിച്ചൺ ബിന്നുകളാണ് വാങ്ങുന്നത്. ആദ്യ ഘട്ടമായി 25000 എണ്ണം വാങ്ങും. ശുചിത്വ മിഷൻ അംഗീകരിച്ച കമ്പനികളിൽ നിന്നാണ് ഇത് വാങ്ങുന്നത്.നിലവിൽ പാലക്കാടുള്ള ഐ.ആർ.ടി.സി, കോഴിക്കോടുള്ള റാം ബയോളജിക്കൽസ് എന്നീ കമ്പനികളിൽ നിന്നാണ് കിച്ചൺ ബിൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്. 1800 രൂപയാണ് ശുചിത്വ മിഷൻ അംഗീകരിച്ച കിച്ചൺ ബിന്നിന്റെ വില. എന്നാൽ പുതുതായി വാങ്ങുന്നതിന്റെ തുക കുറയും. തുകയുടെ പത്ത് ശതമാനം മാത്രം ഉപഭോക്താക്കൾ നൽകിയാൽ മതി.
കിച്ചൺ ബിൻ പദ്ധതിക്ക് പറ്റിയത്
കിച്ചൺ ബിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇനോക്കുലിൻ(ചകിരിച്ചോറ്) ലഭിക്കാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഇനോക്കുലിൻ വാങ്ങി ഹരിതകർമ്മ സേനയെ ഏല്പിക്കും. ഇവരിത് വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ സ്ഥാപിച്ച 50000 കിച്ചൺ ബിന്നുകളിൽ 14839 മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പരിപാലനത്തിന് ഹരിത കർമ്മ സേനയും
കിച്ചൺ ബിൻ പദ്ധതിയുടെ പരിപാലനത്തിന് ഹരിതകർമ്മ സേനയെ ഉൾപ്പെടുത്താനുള്ള നടപടികളുമായി നഗരസഭ.ഇതിനായി ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 40 വാർഡുകളിലെ പരിശീലനം പൂർത്തിയായി.
ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ
കിച്ചൺ ബിന്നിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വളം ഉപഭോക്താക്കൾക്ക് വേണ്ടെങ്കിൽ അതും ഹരിത കർമ്മ സേന വഴി ശേഖരിക്കാനാണ് പുതിയ പദ്ധതി. കിച്ചൺ ബിന്നിൽ നിന്ന് ബാക്കി വരുന്ന സത്ത് സംസ്കരിച്ച് വളമാക്കി മാറ്റുന്നതിന് വേണ്ടി ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും.ഈ വളവും മുട്ടത്തറയിലെ നഗരസഭയുടെ സീവേജ് പ്ളാന്റിൽ നിന്ന് സംസ്കരണത്തിന് ശേഷം ബാക്കി വരുന്ന മാലിന്യവും കൂട്ടിക്കലർത്തി ചില രാസപദാർത്ഥങ്ങളും കൂടി ചേർത്ത് വളമാക്കി മാറ്റും. ഇത് പായ്ക്കറ്റുകളിലാക്കി നഗരസഭ ലേബലിൽ വിപണിയിൽ എത്തിക്കാനാണ് പദ്ധതി. മൂന്ന് നാല് മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |