തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് നൽകുന്നത് ഈ വർഷം നടപ്പാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.10 ശതമാനം ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്. കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കാൻ വേണ്ടിയാണ് ഇളവുകൾ നൽകുന്നതെന്നും മേയർ പറഞ്ഞു. അതേസമയം കിച്ചൺ ബിൻ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി അംഗം വി.ജി. ഗിരികുമാർ ആരോപിച്ചു. അടുക്കള മാലിന്യം സംസ്‌കരിക്കാൻ നഗരവാസികൾക്ക് കോർപ്പറേഷൻ സൗജന്യമായി നൽകുന്ന ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ വാങ്ങിയതിൽ 39.96 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. ബി.ജെ.പി. മുൻ നഗരസഭാ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും റിപ്പോർട്ടുകളെ ആധാരമാക്കിയാണ് ഗിരികുമാറാണ് ആരോപണം ഉന്നയിച്ചത്.
ആരോപണം ഭരണസമിതി തള്ളിയില്ലെങ്കിലും കിച്ചൺ ബിന്നുകൾ വാങ്ങിയതിൽ അഴിമതിയില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. കൗൺസിൽ യോഗത്തിൽ പരമാർശിച്ച 2021 ജനുവരി 25ന് മുൻ സെക്രട്ടറി കെ.യു. ബിനി തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് 2020 ഒക്ടോബർ 28 വരെയുള്ള ഫയലുകൾ വിശദമായി പരിശോധിച്ചു. മൊത്തം 26,295 കിച്ചൺ ബിന്നുകൾ ഇറക്കിയതായി ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹെൽത്ത് സൂപ്പർവൈസറുടെ 2020 നവംബർ 2ലെ റിപ്പോർട്ടിൽ 25,820 ബിന്നുകൾ ഇറക്കിയതായി പറയുന്നു. ഓരോ ഹെൽത്ത് സർക്കിളിലും വിതരണം ചെയ്ത ബിന്നുകളുടെ എണ്ണം കണക്കാക്കുമ്പോൾ 24,075 ബിന്നുകൾ മാത്രമേയുള്ളൂ. അതായത് 2,220 ബിന്നുകൾ കുറവാണ്. ശുചിത്വ മിഷൻ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്കായ 1800 രൂപയ്ക്കാണ് കോർപറേഷൻ ബിന്നുകൾ വാങ്ങിയിരിക്കുന്നത്. അതായത് ബിന്നുകളുടെ എണ്ണം കൂട്ടിക്കാണിച്ച് 39.96 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കണക്കിലെ പൊരുത്തക്കേടുകൾ വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തണമെന്നും സെക്രട്ടറി ശുപാർശ ചെയ്‌തെങ്കിലും ഇതുവരെ രണ്ടും നടപ്പാക്കാത്തത് അഴിമതി പുറത്താകുമെന്ന് ഭയന്നാണെന്നും ബി.ജെ.പി ആരോപിച്ചു. കണക്ക് ക്രോഡീകരിച്ച് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ട് കിട്ടിയില്ലെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ മറുപടി നൽകി. ഇതുവരെയുള്ള ഇടപെടലുകൾ അന്വേഷിക്കണമെന്ന് വിഷയാവതരണം നടത്തിയ തിരുമല അനിൽ ആവശ്യപ്പെട്ടു. പാളയം രാജൻ, പനിയടിമ, ആക്കുളം സുരേഷ്, മേടയിൽ വിക്രമൻ, മധുസൂദനൻ നായർ, രാഖി രവികുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |