മുടപുരം: മുട്ടപ്പലം, വട്ടവിള, മൂലയിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന പ്രശ്നമാണ് അടിക്കടിയുള്ള വൈദ്യുതി തടസ്സം. ഇതിനിപുറമെ ജനത്തിന് ഇരട്ടിപ്രഹരമായി വോൾട്ടേജ് ക്ഷാമവും രൂക്ഷമാകുന്നുണ്ട്. ഇതോടെ നാട്ടുകാരെയും വ്യാപാരികളെയും ഏറെ ദുരിതത്തിലാക്കുന്നു. അഴൂർ പഞ്ചായത്തിലുൾപ്പെടുന്നതാണ് ഈ പ്രദേശങ്ങൾ. ഒരു വർഷത്തോളമായി ഈ പ്രദേശങ്ങളിലെ 70 ഓളം കുടുംബങ്ങൾ വോൾട്ടേജ് ക്ഷാമം അനുഭവിക്കാൻ തുടങ്ങിയിട്ട്. മൂന്ന് വെൽഡിംഗ് വർക്സ്, ഫർണീച്ചർ നിർമ്മാണ യൂണിറ്റുകൾ ഉൾപ്പടെയുള്ള കടകളും ഈ ചെറിയ പ്രദേശത്ത് പ്രവർത്തിക്കുന്നു. വോൾട്ടേജ് ഇല്ലാത്തതിനാൽ പലപ്പോഴും ജോലിചെയ്യാൻ കഴിയാത്ത അവസ്ഥ കച്ചവട സ്ഥാപനങ്ങൾക്കുണ്ടാക്കുന്നു. വോൾട്ടേജ് ക്ഷാമം മൂലം ഫ്രിഡ്ജ്, എ.സി, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോർ, ടി.വി, ഫാൻ, സാധാരണ ബൾബ് തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ പലപ്പോഴും കഴിയുന്നില്ല. വോൾട്ടേജ് ക്ഷാമം അറിയാതെ പ്രവർത്തിപ്പിക്കുന്നതിനാൽ പലവീടുകളിലെയും ഇലക്ട്രിക് ഉപകരണങ്ങൾ ചീത്തയായിട്ടുണ്ട്.
നേരത്തെ മംഗലപുരം സെക്ഷന്റെ കീഴിലായിരുന്ന കെ.എസ്.ഇ.ബി ചിറയിൻകീഴ് സെക്ഷന്റെ കീഴിലാണ് ഈ പ്രദേശങ്ങൾ. മുട്ടപ്പലം ഗുരുകുലം ജംക്ഷനിലെ പാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിൽ നിന്നുമാണ് ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തുന്നത്. ഈ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നത്. പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനായി ഒട്ടേറെ സ്ഥലങ്ങൾ ഈ വാർഡിൽ ഉണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുനിന്നു. ഈ ആവശ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭയിൽ ഉന്നയിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വോൾട്ടേജ് ക്ഷാമം ഉണ്ടാകുമ്പോൾ ഗ്രാമ പഞ്ചായത്തു മെമ്പർ ഇടപെടുകയും അപ്പോൾ താത്കാലിക പരിഹാരം ഉണ്ടാകുമെങ്കിലും രണ്ടുദിവസം കഴിയുമ്പോൾ വീണ്ടും വോൾട്ടേജ് ക്ഷാമം പഴയപടിയാകും. ഇതിന് ശാശ്വത പരിഹാരം കാണാൻ കെ.എസ്.ഇ.ബി അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |